ഇന്ത്യയില്‍ ആദ്യമായി ശ്വാസനാളം മാറ്റിവച്ചു
Saturday, November 28, 2015 12:35 AM IST
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തി. ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശിനിയായ നാല്പത്തിമൂന്നുകാരിക്കാണ് ശ്വാസനാളം മാറ്റിവച്ചത്. ശ്വാസനാളത്തെ ബാധിക്കുന്ന അഡ്നോയിഡ് സിസ്റിക് കാര്‍സിനോമ എന്ന അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു ഇവര്‍.

ശ്വാസനാളം മാറ്റിവയ്ക്കുകയാണ് ഇവരെ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം. തലച്ചോറിലെ ആന്തരിക രക്തസ്രാവം മൂലം പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ച യുവ സിനിമാ സംവിധായകന്‍ ചെമ്പുമുക്ക് സ്വദേശി രഞ്ജിത്തിന്റെ (37) ശ്വാസനാളമാണ് ദാനം ചെയ്തത്. പ്ളാസ്റിക് ആന്‍ഡ് റികണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യയ്യരുടെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടത്തിയത്.

ബന്ധുക്കളുടെ താത്പര്യപ്രകാരമാണു രഞ്ജിത്തിന്റെ കരളും വൃക്കകളും രണ്ടു കോര്‍ണിയയും ശ്വസനപേടകത്തിന്റെ ഒരു ഭാഗം ഉള്‍പ്പെടെയുള്ള ശ്വാസനാളവും ദാനംചെയ്തത്. കരളും ഒരു വൃക്കയും അമൃതയില്‍ ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ് സ്വദേശിയായ യുവാവിനു വച്ചുപിടിപ്പിച്ചു. മറ്റൊരു വൃക്ക ലൂര്‍ദ് ആശുപത്രിയിലേക്കും രണ്ടു കോര്‍ണിയയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്രബാങ്കിലേക്കും ദാനംചെയ്തു. കേരള നെറ്റ്വര്‍ക്ക് ഓര്‍ഗന്‍ ഷെയറിംഗിലൂടെയാണ് ഈ അവയവദാനം നടന്നത്.


ശ്വാസനാളത്തെ ബാധിക്കുന്ന ഒരുതരം കാന്‍സറാണ് അഡ്നോയിഡ് സിസ്റിക് കാര്‍സിനോമ. ഇതു പൂര്‍ണമായും മാറുന്നതിനു ശ്വാസനാളം മാറ്റിവയ്ക്കണം. കാന്‍സറുള്ള രോഗികളില്‍ മാറ്റിവച്ച ശ്വാസനാളം തിരസ്കരിക്കപ്പെടാതിരിക്കാന്‍ രോഗപ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കാന്‍ സാധിക്കില്ല. കാരണം അതു കാന്‍സര്‍ തിരിച്ചുവരാന്‍ ഇടയാക്കും. അതുകൊണ്ട് ശ്വാസനാളം മാറ്റിവയ്ക്കല്‍ രണ്ടു ഘട്ടങ്ങളായാണു ചെയ്യുന്നത്. ദാതാവില്‍നിന്ന് എടുക്കുന്ന ശ്വാസനാളത്തിലെ കോശങ്ങള്‍ എല്ലാംതന്നെ നീക്കംചെയ്തു വളരെ സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയയിലൂടെ സ്വീകര്‍ത്താവിന്റെ കൈത്തണ്ടയില്‍ വച്ചുപിടിപ്പിക്കുന്നു. കൈത്തണ്ടയില്‍ ഇരുന്നു പൂര്‍ണമായ വളര്‍ച്ചയെത്തുന്ന ശ്വാസനാളം രണ്ടു മാസങ്ങള്‍ക്കുശേഷം കേടുവന്ന ശ്വാസനാളത്തെ നീക്കം ചെയ്തു വച്ചുപിടിപ്പിക്കുന്നു. ഇതിന്റെ പൂര്‍ണമായ വിജയത്തെക്കുറിച്ചു രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയ ശേഷമേ പറയാന്‍ സാധിക്കൂ. ഇത്തരത്തിലുള്ള ശസ്ത്രക്രിയ ഇന്ത്യയില്‍ ആദ്യത്തേതും ലോകത്തില്‍ രണ്ടാമത്തേതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.