സിയാലിന്റെ സൌരോര്‍ജ ഉത്പാദനം 26 മെഗാവാട്ട് ആക്കും
സിയാലിന്റെ സൌരോര്‍ജ ഉത്പാദനം 26 മെഗാവാട്ട് ആക്കും
Saturday, November 28, 2015 12:36 AM IST
നെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) സൌരോര്‍ജ ഉത്പാദനം 26 മെഗാവാട്ടാക്കാന്‍ നെടുമ്പാശേരിയില്‍ കൂടിയ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. പുതിയതായി നിര്‍മിക്കുന്ന 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അന്താരാഷ്ട്ര ടെര്‍മിനലിന്റെ ആവശ്യവുംകൂടി പരിഗണിച്ചാണു സൌരോര്‍ജ ഉത്പാദനം വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ് 18ന് ഉദ്ഘാടനം ചെയ്ത 12 മെഗാവാട്ട് സൌരോര്‍ജ പ്ളാന്റ് പ്രവര്‍ത്തനക്ഷമമായതോടെ കൊച്ചി വിമാനത്താവളം ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൌരോര്‍ജ എയര്‍പോര്‍ട്ട് ആയിട്ടുണ്ട്. പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 50,000 യൂണിറ്റ് വൈദ്യുതി മാത്രമേ ഇപ്പോള്‍ സിയാലിന് ആവശ്യമായിട്ടുള്ളൂ.

കാര്‍ഗോ കോംപ്ളക്സിനടുത്ത് 10,000 പാനലുകള്‍ സ്ഥാപിച്ച് 2.4 മെഗാവാട്ട് വൈദ്യുതിയും മെയിന്റനന്‍സ് ഹാങ്കര്‍ കെട്ടിടത്തിന്റെ പരിസരത്തു പാനലുകള്‍ സ്ഥാപിച്ചു മൂന്നു മെഗാവാട്ട് വൈദ്യുതിയും കാര്‍ പാര്‍ക്കിനു മുകളില്‍ പാനലുകള്‍ സ്ഥാപിച്ച് ഒരു മെഗാവാട്ട് വൈദ്യുതിയും മൂന്നു കിലോമീറ്ററോളം നീളമുള്ള ജലസേചന കനാലിനു മുകളില്‍ പാനലുകള്‍ സ്ഥാപിച്ച് ഏഴു മെഗാവാട്ട് വൈദ്യുതിയും പുതുതായി ഉത്പാദിപ്പിക്കാനാണു ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. പുതിയ സൌരോര്‍ജ സംവിധാനങ്ങള്‍ എട്ടു മാസത്തിനകം പൂര്‍ത്തിയാക്കാനാണു ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശം. ഇതോടെ സമ്പൂര്‍ണ സൌരോര്‍ജ വിമാനത്താവളമെന്ന വിശേഷണത്തോടൊപ്പം ലോകത്തില്‍ പാരമ്പര്യേതര ഊര്‍ജോത്പാദനത്തില്‍ സിയാല്‍ ഒന്നാം സ്ഥാനത്താകും.


ഡയറക്ടര്‍ ബോര്‍ഡില്‍ കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായിരുന്നു. മന്ത്രി കെ. ബാബു, മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, എം.എ. യൂസഫലി, സി.വി. ജേക്കബ്, ഇ.എം. ബാബു, എന്‍.പി. ജോര്‍ജ്, റോയി പോള്‍, എ.കെ.രമണി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ്, സുനില്‍ ചാക്കോ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.