അമ്പലപ്പാറയില്‍ മാവോയിസ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍
Monday, November 30, 2015 1:11 AM IST
മണ്ണാര്‍ക്കാട്: അമ്പലപ്പാറ ആദിവാസി കോളനിക്കുസമീപം തണ്ടര്‍ ബോള്‍ട്ട് സേനയും മാവോയിസ്റുകളും ഏറ്റുമുട്ടി. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. ഒരാള്‍ക്കു പരിക്കേറ്റതായി സൂചനയുണ്ട്. പരിക്കേറ്റതു മാവോയിസ്റിനാണോ നാട്ടുകാരനാണോയെന്നു വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.


കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പരിധിയിലെ അമ്പലപ്പാറ ആദിവാസി കോളനിക്കുസമീപം മാവോയിസ്റുകളെന്നു സംശയിക്കുന്ന സായുധസംഘം കഴിഞ്ഞദിവസം എത്തിയിരുന്നു. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്‍മാരുമടങ്ങുന്ന കാക്കിവസ്ത്രധാരികളായ സായുധ സംഘമാണ് അമ്പലപ്പാറ പള്ളിശേരിയില്‍ ആദിവാസി കോളനിക്കടുത്തു താമസിക്കുന്ന മാതി, കുറുമ്പന്‍ എന്നിവരുടെ കുടികളിലെത്തിയതെന്നാണു വിവരം. രാത്രി എട്ടുവരെ ഇവിടെ ചെലവഴിച്ച സംഘം ഭക്ഷണം ആവശ്യപ്പെടുകയും തുടര്‍ന്നു കുടിയിലുണ്ടായിരുന്ന അരി ഉള്‍പ്പെടെയുള്ള 10 കിലോയോളം വരുന്ന ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോവുകയും ചെയ്തതായും നാട്ടുകാര്‍ പോലീസിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കിയിരുന്നു.


ഇതനുസരിച്ച് ഇന്നലെ ഉച്ചയോടുകൂടി പോലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അമ്പലപ്പാറയിലെത്തി അന്വേഷണം നടത്തി മടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് ആറിനാണു പ്രത്യേകം സായുധ സേന പ്രദേശത്തെ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ തെങ്കര തത്തേങ്ങലത്തും, കുമരംപുത്തൂര്‍ പൊതുവപ്പാടം മാവോയിസ്റുകളെന്നു കരുതുന്ന സായുധ സംഘം ഇറങ്ങിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.