വാട്സ് ആപ് വിവാദം: എഡിജിപി മൊഴിയെടുത്തു
Tuesday, December 1, 2015 12:44 AM IST
കോഴിക്കോട്: വാട്സ് ആപ് വിവാദത്തില്‍പ്പെട്ടു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.പി.ഷാജി (43) ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരമേഖല എഡിജിപി നിതിന്‍ അഗര്‍വാള്‍ ഇന്നലെ ഓഫീസര്‍മാരില്‍നിന്നു മൊഴിയെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ പി.എ. വത്സനെ നടക്കാവിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണു മൊഴിയെടുത്തത്. സ്പെഷല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മീഷണര്‍ പി.ടി.ബാലനില്‍നിന്ന് ഇന്നു മൊഴിയെടുക്കും. ഷാജി ചിത്രം പോസ്റ്ചെയ്ത ഒആര്‍സി വാട്ട്സ് ആപ് ഗ്രൂപ്പ് എഡിജിപി പരിശോധിച്ചു.

വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ രാജീവ് പി. മേനോന്‍, മറ്റു ചില അംഗങ്ങള്‍ എന്നിവരില്‍നിന്നു വൈകാതെ മൊഴിയെടുക്കും. അന്വേഷണ വിവരങ്ങള്‍ മധ്യമങ്ങള്‍ക്കു നല്കില്ല, അവ നേരിട്ടു ഡിജിപിക്കു കൈമാറും.

അതേസമയം, ഷാജിയെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്യുമെന്നു കാണിച്ചു വാട്സ് ആപ് ഗ്രൂപ്പിലെ അംഗമായ ഉന്നത ഓഫീസര്‍ കമന്റ് പോസ്റ് ചെയ്ത വിവരം പുറത്തായി. അഡ്മിനിന്റെ സുഹൃത്താണ് മുന്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ഈ ഓഫീസര്‍. പോലീസുകാരന്‍ ഗ്രൂപ്പില്‍ ഇത്തരമൊരു ചിത്രം പോസ്റ് ചെയ്തതിനു തെളിവുണ്ടായിട്ടും എന്തിനു നടപടി വൈകുന്നു എന്ന് അഡ്മിന്റെ ചോദ്യത്തിനു മറുപടിയായാണ് ഉന്നത ഓഫീസറുടെ പോസ്റ്. ഈ സീനിയര്‍ സിപിഒയ്ക്കെതിരേ ഉടന്‍ നട പടി ഉണ്ടാകുമെന്നു ഞാന്‍ ഉറപ്പ് നല്കുന്നു എന്നാണ് ഓഫീസറുടെ പോസ്റ്. സിറ്റി പോലീസ് കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കമ്മീഷണര്‍, തുടങ്ങിയവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ഗ്രൂപ്പില്‍ ഉന്നത ഓഫീസറുടെ ‘ഉറപ്പ്’ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉടനടി സസ്പെന്‍ഷന്‍ നടപ്പാക്കാന്‍ ഉന്നതന്‍ തീരുമാനിച്ചത്.


താന്‍കൂടി അംഗമായ ഗ്രൂപ്പില്‍ ചിത്രം വന്നതിനാല്‍ മറ്റു നടപടികള്‍ക്കു കാത്തുനില്ക്കാതെ സസ്പെന്‍ഷന്‍ നടപ്പാക്കുകയായിരുന്നു. ഇതിനു ശേഷമാണ് സ്പെഷല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മീഷണര്‍ പി.ടി.ബാലന്‍, കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്താന്‍ സ്പെഷല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പ് പരിശോധിച്ച അദ്ദേഹം, ഷാജിയുടെ സിയുജി നമ്പറില്‍നിന്ന് ഒആര്‍സി ഗ്രൂപ്പിലേക്കു ചിത്രം പോസ്റ് ചെയ്തതായി കണ്െടത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി അസിസ്റന്റ് കമ്മീഷണര്‍ പി.ടി.ബാലന്‍, സിറ്റി പോലീസ് കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് നല്കി. തെളിവ് കൈവശമുള്ളതിനാല്‍ റിപ്പോര്‍ട്ട് ലഭിക്കും മുമ്പ് സസ്പെന്‍ഷന്‍ നടപ്പാക്കുകയും ചെയ്തു.

ഇക്കാര്യങ്ങളും വിവരം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്കിയവരെക്കുറിച്ചും എഡിജിപി വിവരങ്ങള്‍ ശേഖരിച്ചതായി അറിയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.