മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച നിയന്ത്രണവിധേയം: മേല്‍നോട്ടസമിതി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച നിയന്ത്രണവിധേയം: മേല്‍നോട്ടസമിതി
Tuesday, December 1, 2015 12:25 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം അണക്കെട്ട് മേല്‍നോട്ടസമിതി തള്ളി. കോടതി വിധിപ്രകാരം 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താം.

വര്‍ധിച്ച നീരൊഴുക്ക് അണക്കെട്ടിലേക്കു വന്നെങ്കില്‍മാത്രമേ സ്പില്‍വേ തുറന്നു ജലനിരപ്പ് കുറയ്ക്കേണ്ടതുള്ളൂവെന്നും മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതി ചെയര്‍മാന്‍ എല്‍.എ.വി. നാഥന്‍ അറിയിച്ചു.

പ്രധാന അണക്കെട്ടിലും ബേബിഡാമിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള സാമഗ്രികള്‍ എത്തിക്കുന്നതിന് കേരളം തടസം സൃഷ്ടിക്കരുത്. അണക്കെട്ടുകളിലെ ചോര്‍ച്ച നിയന്ത്രണവിധേയമാണെന്നും മേല്‍നോട്ട സമിതി അധ്യക്ഷന്‍ പറഞ്ഞു.

എല്ലാ യോഗങ്ങളിലേതുപോലെ കേരളത്തിന്റെ ആവശ്യങ്ങള്‍ വീണ്ടും മേല്‍നോട്ടസമിതി തിരസ്കരിക്കുന്ന കാഴ്ചയാണ് ഇന്നലെയും കണ്ടത്. സ്പില്‍വേയുടെ ഒന്നാംഷട്ടര്‍ ഒരിഞ്ചോളം ഉയര്‍ത്തി സ്പില്‍വേ പ്രവര്‍ത്തനക്ഷമമാണോയെന്നും പരിശോധിച്ചു. കേരളത്തിന്റെ ശക്തമായ ആവശ്യത്തെതുടര്‍ന്നാണ് സ്പില്‍വേയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ തയാറായത്.


അണക്കെട്ടുകളില്‍ സ്ഥാപിച്ചിരിക്കുന്ന മര്‍ദമാപിനികള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് മേല്‍നോട്ട സമിതി തമിഴ്നാടിനോട് ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ഡാമിലേക്കു കടക്കുന്നത് മേല്‍നോട്ടസമിതി തടഞ്ഞു. മേല്‍നോട്ട സമിതി അംഗങ്ങളായ കേരള ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍, എന്‍.എസ്. പളനിയപ്പന്‍, മുന്‍ ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം.കെ. പരമേശ്വരന്‍, ഇടുക്കി ജില്ലാകളക്ടര്‍ വി. രതീശന്‍, കേരള ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ദാനിയേല്‍, അസിസ്റന്റ് എന്‍ജിനീയര്‍ എന്‍.എസ്. പ്രതീഷ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 139 അടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.