സമാന്തര പോലീസ് സംവിധാനം: ആരോപണം കെട്ടിച്ചമച്ചതെന്നു സുനില്‍ ജേക്കബ്
Tuesday, December 1, 2015 12:49 AM IST
കൊച്ചി: തന്റെ നേതൃത്വത്തില്‍ സമാന്തര പോലീസ് സംവിധാനം നടത്തുന്നുവെന്ന ആരോപണം വ്യക്തിപരമായി തന്നെ അധിക്ഷേപിക്കാനായി കെട്ടിച്ചമച്ചതാണെന്നു റിട്ടയേഡ് പോലീസ് സൂപ്രണ്ട് സുനില്‍ ജേക്കബ് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു. ഐജി എം.ആര്‍. അജിത് കുമാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചു സുനില്‍ ജേക്കബ് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയ്ക്കുള്ള മറുപടിയാണിത്. മൌലികാവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടുന്നതിനായാണു താന്‍ ഹൈക്കോടതിയെ സമീപിച്ചതെന്നു സുനില്‍ ജേക്കബ് പറയുന്നു.

29 വര്‍ഷം പോലീസില്‍ ജോലിചെയ്തു. ഈ കാലയളവില്‍ 73 ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചു. നിയമസഭ, ഹൈക്കോടതി എന്നിവ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ജോലി ചെയ്തിട്ടുണ്ട്. എറണാകുളത്ത് ആരംഭിച്ച സ്പൈ ഇന്‍വെസ്റിഗേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കമ്പനി നിയമപ്രകാരം രജിസ്റര്‍ ചെയ്തതാണ്. പോലീസ് സേവനവുമായി ബന്ധപ്പെട്ട നടപടികളല്ല ഈ സ്ഥാപനത്തില്‍ നടത്തുന്നത്. പഴയ സുഹൃത്തുക്കളെ കാണാനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റേഷനില്‍ പോയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്ന വാദം ശരിയല്ല. പരാതി നല്‍കിയെന്നു പറയുന്നതു തന്നെ കള്ളമാണ്. തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കു സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടില്ല.


സെന്‍ട്രല്‍ സ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ 2015 ഫെബ്രുവരിയിലാണു നടപടി എടുത്തത്. അതിനു ശേഷമാണു താന്‍ സ്ഥാപനം ആരംഭിച്ചത്. ഐജി അജിത് കുമാറിന്റെ നടപടി വ്യക്തിവൈരാഗ്യംമൂലം ഉള്ളതാ ണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.