ബാര്‍ കോഴ: അന്വേഷണം എവിടെവരെ എത്തിയെന്നു ഹൈക്കോടതി
ബാര്‍ കോഴ: അന്വേഷണം എവിടെവരെ എത്തിയെന്നു ഹൈക്കോടതി
Tuesday, December 1, 2015 12:37 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ബാര്‍ കോഴ കേസില്‍ അന്വേഷണം എവിടെവരെ എത്തിയെന്നു സര്‍ക്കാര്‍ അറിയിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ. ബാബു, കോഴ നല്‍കിയതായി പറയുന്ന ബാര്‍ ഉടമ ബിജു രമേശ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ സ്വദേശി പി.എന്‍. ശ്രീകുമാരന്‍ നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ പത്തു ദിവസത്തിനകം വിശദീകരണം നല്‍കണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്നതു പ്രധാനമാണ്. നിയമം നിയമത്തിന്റെ വഴിയേ പോകുമെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

ആരോപണങ്ങളിന്മേല്‍ വസ്തുനിഷ്ഠമായ അന്വേഷണം നടന്നിട്ടില്ലെന്നും കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തേണ്ട സാഹചര്യമാണുള്ളതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ആരോപണം ഉന്നയിച്ച ബിജു രമേശ് കോടതിയില്‍ നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടി പൂര്‍ത്തിയായിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജിയിലെ വാദം പ്രാഥമികമായി അംഗീകരിച്ചാണു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ ഒഴിവാക്കി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം. അന്വേഷണത്തിന്റെ ചുമതലയുള്ള വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതായി ഹര്‍ജിയില്‍ പറയുന്നു. ഇടതുഭരണകാലത്തു മന്ത്രിയായിരുന്ന എളമരം കരീമിനെതിരായ വിജിലന്‍സ് കേസില്‍ അദ്ദേഹത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനാണു സുകേശനെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.


ബാര്‍ കോഴ ഇടപാടില്‍ മന്ത്രി കെ. ബാബുവിനും പങ്കുണ്െടന്നു മൊഴിയുള്ളതിനാല്‍ അദ്ദേഹത്തിനെതിരേ കേസെടുക്കണം. മന്ത്രി ബാബുവിനെതിരേ തെളിവില്ലെന്ന തരത്തില്‍ സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ശരിയല്ല. അഴിമതി നിരോധന നിയമപ്രകാരം കോഴ നല്‍കുന്നതും കുറ്റമാണ്. ബിജു രമേശിനെതിരേ കേസ് രജിസ്റര്‍ ചെയ്യാമായിരുന്നിട്ടും കേസില്‍ പ്രതിയാക്കിയിട്ടില്ല.

ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. മന്ത്രി കെ.എം. മാണിക്കെതിരായ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ടു കെ.എം. മാണിക്കു നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.