മതേതരത്വം തകര്‍ക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി: ആഭ്യന്തരമന്ത്രി
മതേതരത്വം തകര്‍ക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി: ആഭ്യന്തരമന്ത്രി
Wednesday, December 2, 2015 12:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മതേതരത്വം തകര്‍ക്കുന്നവര്‍ക്കെതിരേ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

വര്‍ഗീയ പ്രസംഗം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കൂടുതല്‍ നടപടി വേണമെന്ന ടി.എന്‍. പ്രതാപന്റെ സബ്മിഷനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരു മതേതരത്വ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച പുണ്യഭൂമിയില്‍ വര്‍ഗീയവിഷത്തിന്റെ വിത്തുപാകാന്‍ ആരെയും അനുവദിക്കില്ല. സമത്വ മുന്നേറ്റ യാത്രയ്ക്കിടെ വര്‍ഗീയമായി പ്രസംഗിച്ച വെള്ളാപ്പള്ളി നടേശനെതിരേ ആലുവ ഈസ്റ് പോലീസ് സ്റേഷനില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. മതസൌഹാര്‍ദത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. നിയമ വ്യവസ്ഥയെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഒരു കാരണവശാലും ആരെയും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.


ഒറ്റപ്പാലം ലക്കിടി സംഭവവുമായി ബന്ധപ്പെട്ടു എം. ഹംസ എംഎല്‍എക്കെതിരേ കേസെടുത്ത പോലീസ് നടപടിയെ കുറിച്ച് പാലക്കാട് എസ്പിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ലോക്കപ്പ് മര്‍ദനം അന്വേഷിച്ച് എത്തിയ എംഎല്‍എയുടെ പേരില്‍ പോലീസ് കള്ളക്കേസ് രജിസ്റര്‍ ചെയ്യുകയായിരുന്നുവെന്നു സബ്മിഷനിലൂടെ ഹംസ ആരോപിച്ചു.

ലക്കിടിമംഗലം സ്വദേശി മനോജിനെ പോലീസ് ലോക്കപ്പിലിട്ടു മര്‍ദിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ജനപ്രതിനിധിയുടെ പേരില്‍ കേസ് രജിസ്റര്‍ ചെയ്യുകയായിരുന്നുവെന്നും ഹംസ ആരോപിച്ചു.

സംഭവത്തെ തുടര്‍ന്നു എസ്ഐ രാജേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്കുമാര്‍ എന്നിവരെ സ്ഥലംമാറ്റിയതായി മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.