നഴ്സ് റിക്രൂട്ട്മെന്റ്: ഗള്‍ഫ് രാജ്യങ്ങളുമായി ഉടന്‍ ധാരണയിലെത്തുമെന്നു മന്ത്രി കെ.സി. ജോസഫ്
നഴ്സ് റിക്രൂട്ട്മെന്റ്: ഗള്‍ഫ് രാജ്യങ്ങളുമായി ഉടന്‍ ധാരണയിലെത്തുമെന്നു മന്ത്രി കെ.സി. ജോസഫ്
Wednesday, December 2, 2015 12:57 AM IST
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്കു ജോലി ലഭ്യമാക്കുന്നതു സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ഉടന്‍ ധാരണയിലെത്തുമെന്നു മന്ത്രി കെ.സി. ജോസഫ്. കുവൈറ്റ് അംബാസഡറുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. സൌദി അറേബ്യയുമായി ധാരണയിലെത്തിയിട്ടുണ്ട്.

ഗള്‍ഫിലെ 18 രാജ്യങ്ങളുമായും വൈകാതെ ധാരണയിലെത്താന്‍ സാധിക്കുമെന്നാണു കരുതുന്നത്. ഇരുപതിനായിരം രൂപ ചെലവില്‍ നഴ്സുമാര്‍ക്കു ഗള്‍ഫില്‍ ജോലി ലഭിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും മന്ത്രി അറിയിച്ചു. പ്രവാസി കേരളീയരുടെ ക്ഷേമ ബില്ലിന്റെ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ പുതിയ കരടു വ്യോമയാന നയം പഠിച്ചു കേരളത്തിന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും സിയാല്‍ എംഡി വി.ജെ. കുര്യന്‍, കണ്ണൂര്‍ വിമാനത്താവള കമ്പനി എംഡി ചന്ദ്രമൌലി എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിമാന നിരക്കുകളുടെ പരമാവധി നിശ്ചയിക്കാന്‍ സംവിധാനമുണ്ടാകണമെന്ന കേരളത്തിന്റെ നിലപാട് അറിയിക്കും.

പുതിയ വിമാനക്കമ്പനി ആരംഭിക്കാന്‍ അഞ്ചു വര്‍ഷത്തെ മുന്‍പരിചയം വേണമെന്നും ഇരുപതു വിമാനങ്ങള്‍ സ്വന്തമായി വേണമെന്നുമുള്ള മാനദണ്ഡം കേരളത്തിന്റെ എയര്‍ കേരളയ്ക്ക് ഇളവു ചെയ്തു നല്‍കണമെന്നും കേരളം ആവശ്യപ്പെടും. അതു ലഭിച്ചു കഴിഞ്ഞാല്‍ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ കേരള യാഥാര്‍ഥ്യമാകും. നിതാഖത്ത് വഴി തിരിച്ചുവന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ പദ്ധതിയോടു പൊതുമേഖലാ ബാങ്കുകള്‍ പൊതുവേ മുഖം തിരിച്ചുനില്‍ക്കുന്ന നിലപാടാണു സ്വീകരിച്ചതെന്നു മന്ത്രി കുറ്റപ്പെടുത്തി. നാലു പൊതുമേഖലാ ബാങ്കുകള്‍ മാത്രമേ പദ്ധതിയുമായി സഹകരിച്ചുള്ളു എന്നതു ഗൌരവമായി കാണേണ്ടതാണെന്നും മന്ത്രി പറഞ്ഞു.


പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി അമ്പത്തഞ്ചില്‍ നിന്ന് അറുപതാക്കി ഉയര്‍ത്തുന്നതാണ് ഭേദഗതി. അഞ്ചു വര്‍ഷം അംശദായം അടച്ചവര്‍ക്കാണു ചേരാന്‍ സാധിക്കുന്നത്.

പുതിയ ഭേദഗതിയിലൂടെ ഇരുപത്തയ്യായിരത്തോളം പ്രവാസികള്‍ക്കു പുതിയതായി പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ സാധിക്കുമെന്നാണു കരുതുന്നത്. ബെന്നി ബഹനാന്‍, വി.കെ. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.