ശബരിപാത: പകുതി ചെലവ് സംസ്ഥാനം വഹിക്കും
Wednesday, December 2, 2015 12:37 AM IST
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കി.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പദ്ധതി 1997-98 ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍, പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് ഇടക്കാലത്തു കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. സംസ്ഥാനം ഈ നിര്‍ദേശം അംഗീകരിക്കാത്തതോടെ പദ്ധതി പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവു വഹിക്കാന്‍ തയാറായത്.

ഈ മാസം രണ്ടാം വാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ പദ്ധതിക്കായി അനുവദിച്ച ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കിയതും ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടിയതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേരളം ഉന്നയിക്കും.


517 കോടി രൂപ ചെലവു പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് ഇപ്പോള്‍ കണക്കാക്കുന്ന ചെലവ് 1566 കോടി രൂപയാണ്. പദ്ധതിക്കായി ഇതുവരെ 24.10 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുകയും അങ്കമാലി-കാലടി സെക്ഷനിലെ പണി ഏറെക്കുറേ പൂര്‍ത്തിയാകുകയും ചെയ്തു. സംസ്ഥാന വിഹിതം കൈമാറുന്നതും റെയില്‍വേയുമായി ധാരണാപത്രം ഒപ്പിടുന്നതുമുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പിന്നീടു തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ശബരി പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ജോസഫ് വാഴയ്ക്കന്‍ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.