സുകേശനും ബിജു രമേശിനും എതിരേ അന്വേഷണത്തിന് ഉത്തരവ്
സുകേശനും ബിജു രമേശിനും എതിരേ അന്വേഷണത്തിന് ഉത്തരവ്
Saturday, February 6, 2016 12:21 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ബാറുടമ ബിജു രമേശുമായി ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ ഗൂഢാലോചന നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പു നിര്‍ദേശം നല്‍കിയത്.

അന്വേഷണസംഘത്തെ വൈകാതെ ക്രൈംബാഞ്ച് മേധാവി നിയമിക്കും. ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയടങ്ങിയ സിഡിയിലും മെമ്മറി കാര്‍ഡിലും ബിജു രമേശും എസ്പി സുകേശനും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവുണ്െടന്നതിനാലാണു വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം ആവശ്യപ്പെട്ടത്. 2014 ഡിസംബറില്‍ എറണാകുളത്തെ ബാര്‍ ഉടമാ അസോസിയേഷന്‍ ഓഫീസില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിന്റെ ശബ്ദരേഖയാണ് ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ചത്. യഥാര്‍ഥ ശബ്ദരേഖയില്‍ ചില ഭാഗങ്ങള്‍ മായ്ച്ചുകളഞ്ഞാണു സിഡിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മായ്ച്ചുകളഞ്ഞ ഭാഗങ്ങള്‍ തിരികെയെടുത്തപ്പോഴാണ് എസ്പിയും ബിജു രമേശും തമ്മിലുള്ള ഗൂഢാലോചന വെളിവാക്കുന്ന തെളിവുകള്‍ ലഭ്യമായതെന്നു ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.