ടിടിഇയെ മര്‍ദിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Sunday, February 7, 2016 1:39 AM IST
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റേഷനിലെ റണ്ണിംഗ് ബംഗ്ളാവില്‍ വിശ്രമത്തിനെത്തിയ ടിടിഇയെ മര്‍ദിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊച്ചുവേളി- ലോക്മാന്യതിലക് ഗരീബ്രഥ് എക്സ്പ്രസിലെ ഡ്യൂട്ടി കഴിഞ്ഞു വ്യാഴാഴ്ച റണ്ണിംഗ് ബംഗ്ളാവില്‍ വിശ്രമിക്കാനെത്തിയ തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ടിക്കറ്റ് എക്സാമിനര്‍ വി. ജയകുമാറി (57)നെ മര്‍ദിച്ച സംഭവത്തിലാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റെയില്‍വേ മംഗളൂരു അസിസ്റന്റ് ഡിവിഷന്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ബാലസുബ്രഹ്മണ്യം, പാലക്കാട് അസിസ്റന്റ് കൊമേഴ്ഷ്യല്‍ മാനേജര്‍ രാജസുന്ദരം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം പൂര്‍ത്തിയാക്കി പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ എന്ത് നടപടി വേണമെന്നതു സംബന്ധിച്ചു വ്യക്തമായ നിര്‍ദേശം റിപ്പോര്‍ട്ടില്‍ ഇല്ലെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമ, താമസ സൌകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമായ ശിപാര്‍ശകളുണ്ട്.


ടിടിഇമാര്‍ക്ക് നിലവിലുള്ള ഹാള്‍ സൌകര്യം ഒഴിവാക്കി പ്രത്യേക താമസമുറിയും നല്ല ഭക്ഷണവും ലഭ്യമാക്കണമെന്നതാണു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. നിലവില്‍ എല്ലാ ടിടിഇമാര്‍ക്കുമായി ഡോര്‍മെട്രി മാതൃകയിലുള്ള താമസ- ഭക്ഷണ സൌകര്യങ്ങളാണുള്ളത്. ഇവര്‍ക്കു ഗുണനിലവാരമുള്ള സര്‍വീസ് ലഭ്യമാക്കണമെന്നാണു നിര്‍ദേശം. ഒരു വിഭാഗത്തിന് അനുവദിച്ച സംവിധാനങ്ങളില്‍ മറ്റ് സെക്ഷനിലുള്ളവര്‍ കടന്നെത്തുന്നത് ഒഴിവാക്കാനുള്ള നടപടി ഉണ്ടാകണം.

അതേസമയം, ടിടിഇമാര്‍ക്ക് അനുവദിച്ച മുറിയില്‍ വച്ചല്ല ജയകുമാറിനു മര്‍ദനമേറ്റതെന്നു പറയുന്നുണ്ട്. ലോക്കോ പൈലറ്റ്, ഗാര്‍ഡ് എന്നിവര്‍ക്കു വിശ്രമിക്കാനുള്ളതാണ് റണ്ണിംഗ് ബംഗ്ളാവ്. ടിടിഇമാരുടെ വിശ്രമത്തിന് ടിടിഇ ലോഞ്ചാണ് ഉപയോഗിക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.