സിഡി മുക്കിയതു പോലീസെന്നു ബിജു രാധാകൃഷ്ണന്‍
Tuesday, February 9, 2016 12:27 AM IST
കോഴിക്കോട്: സോളാര്‍ കേസില്‍ തെളിവാകുമായിരുന്ന സിഡി കോയമ്പത്തൂരില്‍നിന്നും പോലീസിനെ ഉപയോഗിച്ച് നീക്കംചെയ്തതാണെന്ന് ബിജു രാധാകൃഷ്ണന്‍. കോഴിക്കോട്ട് സോളാര്‍ കേസിന്റെ വിചാരണയ്ക്കെത്തിയ ബിജു മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ 14 പേജുള്ള കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ജീവനോടെയുണ്െടങ്കില്‍ മാര്‍ച്ച് 15നകം തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കമ്മീഷനും കൈമാറുമെന്നും ബിജു കത്തില്‍ അവകാശപ്പെടുന്നു.

ബിജു രാധാകൃഷ്ണന്റെ കത്തിന്റെ ഉള്ളടക്കം ഇപ്രകാരം: സരിത അറസ്റിലാകുന്നതിന് 20 ദിവസം മുമ്പാണ് സിഡി തനിക്കു ലഭിച്ചത്. സരിതയുടെ ഏറ്റവും അടുത്ത അനുയായിയാണ് സിഡി എത്തിച്ചത്. ഇതിന്റെ മൂന്നു കോപ്പിയാണ് എന്റെ പക്കലുള്ളത്. ഇതില്‍ ഒന്നാണ് കോയമ്പത്തൂരില്‍ സൂക്ഷിച്ചത്. എന്നാല്‍, കമ്മീഷനില്‍നിന്നുതന്നെയുള്ള സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരന്‍ ഈ വിവരം പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനെ ഫോണില്‍ അറിയിച്ചു. ഡിവൈഎസ്പി സരിതയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ തന്റെ ബന്ധുവീടിന്റെ വിലാസവും വിവരങ്ങളും ശേഖരിച്ചു. പാലക്കാട്ടുനിന്നുള്ള പോലീസ് സംഘം കമ്മീഷന്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിഡി അവിടെനിന്നു മാറ്റി.


അന്ന് കമ്മീഷനിലുണ്ടായിരുന്ന സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരന്റെയും ഡിവൈഎസ്പി ഹരികൃഷ്ണയുടെയും സരിതയുടെയും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിമാരായ ശ്രീകുമാറിന്റെയും ആര്‍.കെ. ബാലകൃഷ്ണന്റെയും തമ്പാനൂര്‍ രവിയുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള അടുത്ത ബന്ധം സരിത സേളാര്‍ കമ്മീഷനിലെ രഹസ്യവിചാരണയില്‍ സമ്മതിച്ചിട്ടുണ്െടന്നും ബിജു രാധാകൃഷ്ണന്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.