ടി.പി വധം: ആഭ്യന്തരമന്ത്രി വീണ്ടും കേന്ദ്രത്തിനു കത്തയച്ചു
ടി.പി വധം: ആഭ്യന്തരമന്ത്രി വീണ്ടും കേന്ദ്രത്തിനു കത്തയച്ചു
Tuesday, February 9, 2016 12:31 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര സര്‍ക്കാരിനു കത്തയച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, സിബിഐയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എന്നിവര്‍ക്കാണു മന്ത്രി കത്തയച്ചത്.

നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് പലവട്ടം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്ത് നല്‍കിയിരുന്നു. 2014 ഫെബ്രുവരി 21 നാണ് അന്വേഷണം ആവശ്യപ്പെട്ട് ആദ്യത്തെ നോട്ടിഫിക്കേഷന്‍ അയച്ചത്. സെഷന്‍സ് കോടതി മുഴുവന്‍ പ്രതികളെയും ശിക്ഷിച്ചതിനാല്‍ കേസ് സിബിഐക്ക് അന്വേഷിക്കാന്‍ സാധിക്കില്ലെന്ന മറുപടിയാണു ലഭിച്ചത്. തുടര്‍ന്ന് 2014 മാര്‍ച്ച് 21നു വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെങ്കിലും 2014 മേയ് 12നു സിബിഐ അന്വേഷണം സാധ്യമല്ലെന്ന മറുപടിയാണു വീണ്ടും ലഭിച്ചത്.


എന്നാല്‍, കേസ് സിബിഐക്കു വിടണമെന്നുള്ള ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും ആര്‍എംപി നേതാക്കളുടെയും അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും കത്തയച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്തിട്ടുണ്െടന്നും സിബിഐ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.