പ്രതിപക്ഷനിരയിലെത്തി കെ.എം. മാണിയുടെ കുശലാന്വേഷണം; ഇരട്ടനീതി പരാമര്‍ശത്തെ മാണി അഭിനന്ദിച്ചതായി പ്രതിപക്ഷം
Thursday, February 11, 2016 12:47 AM IST
തിരുവനന്തപുരം: മന്ത്രി കെ. ബാബുവിനെതിരേയുള്ള ബാര്‍ കോഴ കേസ് ആരോപണവുമായി ബന്ധപ്പെട്ടു നിയമസഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞതിനു പിന്നാലെ പ്രതിപക്ഷ നിരയിലേക്കു മുന്‍ ധനമന്ത്രി കെ.എം. മാണി കുശലാന്വേഷണവുമായി എത്തിയതു കൌതുകമായി. പ്രതിപക്ഷ നിരയിലെത്തിയ മാണിയെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍ ഹസ്തദാനം നല്‍കിയാണു സൌഹൃദം പങ്കിട്ടത്. അല്‍പനേരത്തെ കുശലാന്വേഷണത്തിനു ശേഷം മാണി മടങ്ങുകയും ചെയ്തു.

ബാര്‍ കോഴ കേസിലെ ഇരട്ടനീതി പരാമര്‍ശം നടത്തി അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയ തന്നെ കെ.എം. മാണി അഭിനന്ദിച്ചതായി പിന്നീടു മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രതിപക്ഷത്തെ വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മന്ത്രി കെ. ബാബു അനുകൂല റിപ്പോര്‍ട്ട് തയാറാക്കിയെന്ന് ആരോപിച്ചാണ് അടിയന്തര പ്രമേയത്തിനു വി.എസ്. സുനില്‍കുമാര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസായതിനാല്‍ അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളുകയായിരുന്നു.


പിന്നീടു സഭയുടെ നടുത്തളത്തില്‍ സമാന്തര നിയമസഭ പ്രതിപക്ഷം അവതരിപ്പിച്ചപ്പോള്‍, സുനില്‍കുമാര്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഇവിടെയാണു കെ.എം. മാണിക്കും കെ. ബാബുവിനും ഇരട്ട നീതിയെന്നു സുനില്‍കുമാര്‍ ആരോപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.