കാരായി ചന്ദ്രശേഖരനും രാജിവച്ചു
കാരായി ചന്ദ്രശേഖരനും രാജിവച്ചു
Friday, February 12, 2016 11:57 PM IST
തലശേരി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജനു പിന്നാലെ തലശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരനും രാജിവച്ചു. ഫസല്‍ വധക്കേസ് പ്രതികളായ ഇരുവരും എറണാകുളം ജില്ല വിട്ടുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാത്തതിനെത്തുടര്‍ന്നാണു രാജിവച്ചത്. രണ്ടുപേരും അംഗങ്ങളായി തുടരും.

കൊച്ചി സിബിഐ കോടതിയുടെ പ്രത്യേക അനുമതിയോടെ ഇന്നലെ രാവിലെ തലശേരിയിലെത്തിയ ചന്ദ്രശേഖരന്‍ നഗരസഭാ സെക്രട്ടറിക്കു മുമ്പാകെ രാജി സമര്‍പ്പിക്കുകയായിരുന്നു. സിപിഎം തലശേരി ഏരിയാ കമ്മിറ്റി അംഗം കൂടിയായ ചന്ദ്രശേഖരന്‍ കൌണ്‍സിലര്‍ സി.കെ. രമേശനൊപ്പമെത്തിയാണു രാജി നല്‍കിയത്. രമേശനായിരിക്കും പുതിയ ചെയര്‍മാനെന്നാണു സൂചന. ഏരിയാ കമ്മിറ്റി അംഗമാണു രമേശനും.

ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കാത്ത കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ചെയര്‍മാന്റെ ചുമതലകള്‍ വഹിക്കാന്‍ സാധിക്കാത്തതിനാലാണു രാജിവയ്ക്കുന്നതെന്നു ചന്ദ്രശേഖരന്‍ പറഞ്ഞു. പുതിയ ചെയര്‍മാനെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കാരായി രാജന്‍ കഴിഞ്ഞ ആറിനാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. രാജന്‍ രാജിവച്ച ഒഴിവിലേക്കുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 22ന് നടക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റുമായ കെ.വി. സുമേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുമെന്നാണു സൂചന.


രാജനും ചന്ദ്രശേഖരനും കണ്ണൂരില്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ ജില്ലാ പഞ്ചായത്തിലും തലശേരി നഗരസഭയിലും ഭരണ പ്രതിസന്ധിയുണ്െടന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സമരരംഗത്തിറങ്ങിയിരുന്നു. ഇതേത്തുടര്‍ന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഇരുവരും രാജിവയ്ക്കാനുള്ള തീരുമാനമെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.