തീര്‍ഥാടകപ്രവാഹം: മഞ്ഞനിക്കര ഭക്തിസാന്ദ്രം
തീര്‍ഥാടകപ്രവാഹം:  മഞ്ഞനിക്കര ഭക്തിസാന്ദ്രം
Saturday, February 13, 2016 12:51 AM IST
പത്തനംതിട്ട: പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രാര്‍ഥനയില്‍ അഭയപ്പെട്ടു കാല്‍നട തീര്‍ഥാടകസംഘങ്ങള്‍ മഞ്ഞനിക്കരയില്‍. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ 84-ാമത് ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കുന്നതിനു വിവിധ മേഖലകളില്‍നിന്നു പുറപ്പെട്ട കാല്‍നട തീര്‍ഥാടകര്‍ മഞ്ഞനിക്കരയില്‍ സംഗമിച്ചത് ഇന്നലെ വൈകുന്നേരമാണ്. പുലര്‍ച്ചെ മുതല്‍ തന്നെ തീര്‍ഥാടകരെത്തി തുടങ്ങിയിരുന്നു.

കേരളത്തിന്റെ വടക്കന്‍ മേഖലയില്‍നിന്നും ഹൈറേഞ്ച്, കിഴക്ക്, തെക്ക് മേഖലകളില്‍നിന്നുമുള്ള കാല്‍നട തീര്‍ഥാടകര്‍ ഉച്ചകഴിഞ്ഞാണ് എത്തിയത്. ഇവര്‍ക്ക് ഓമല്ലൂര്‍ കുരിശിങ്കല്‍ നല്‍കിയ സ്വീകരണത്തിനുശേഷം പെരുന്നാള്‍ ആഘോഷസമിതിയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കബറിങ്കലേക്ക് ആനയിച്ചു.

ദയറ അങ്കണത്തിലേക്കു കാല്‍നട തീര്‍ഥാടകര്‍ക്കു മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കബറിങ്കല്‍ പ്രാര്‍ഥന നടത്തുകയും ദയറ കത്തീഡ്രലിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് തീര്‍ഥാടനത്തിനു സമാപനമായത്.

ഓമല്ലൂര്‍ കുരിശിങ്കല്‍ ക്നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നിവര്‍ ചേര്‍ന്നു തീര്‍ഥാടകരെ സ്വീകരിച്ചു.


സന്ധ്യാനമസ്കാരത്തിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.

തീര്‍ഥയാത്ര വാര്‍ഷിക സമ്മേളനം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായെത്തിയ സ്വീഡനിലെ പാട്രിയര്‍ക്കല്‍ വികാരി മാര്‍ ദിയസ്കോറസ് ബെന്യാമിന്‍ അത്താശ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. ശ്രേഷ്ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. വിവിധ അവാര്‍ഡുകളുടെ വിതരണം എപ്പിസ്കോപ്പല്‍ സൂനഹദോസ് സെക്രട്ടറി ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്കോറസ് എന്നീ മെത്രാപ്പോലീത്തമാര്‍ നിര്‍വഹിച്ചു.

ഇന്നു പുലര്‍ച്ചെ മൂന്നിനു മാര്‍ സ്തേഫാനോസ് പള്ളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

ദയറ കത്തീഡ്രലില്‍ 5.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന.

എട്ടിനു പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ ദിയസ്കോറസ് ബെന്യാമിന്‍ അത്താശ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പെരുന്നാള്‍ കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.