ഉത്തരവുകളുടെ പേരില്‍ ജഡ്ജിക്കെതിരേ നടപടിയെടുക്കില്ല: ഹൈക്കോടതി
ഉത്തരവുകളുടെ പേരില്‍ ജഡ്ജിക്കെതിരേ നടപടിയെടുക്കില്ല: ഹൈക്കോടതി
Saturday, February 13, 2016 12:58 AM IST
കൊച്ചി: ജുഡീഷല്‍ ഓഫീസറുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ ഉത്തരവുകളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കാനാവില്ലെന്നും ഔദ്യോഗികപദവി ദുരുപയോഗം ചെയ്യാത്തതിനാല്‍ പരിരക്ഷ ലഭിക്കുമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശി സുജനപാല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റീസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണനും അനു ശിവരാമനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജുഡീഷല്‍ ഓഫീസര്‍ പക്ഷപാതപരമായോ ദുരുദ്ദേശ്യപരമായോ പെരുമാറിയിട്ടില്ലെന്നു വ്യക്തമായതിനാല്‍ മനസിരുത്താതെ ഉത്തരവ് നല്‍കിയെന്നാരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ലെന്നും കോടതി പറഞ്ഞു.

ജഡ്ജിമാരുടെ ജുഡീഷല്‍ ജോലിയുടെ ഭാഗമായുള്ള പ്രവൃത്തികളുടെയോ പരാമര്‍ശത്തിന്റെയോ പേരില്‍ ആ ജഡ്ജിക്കെതിരേ മറ്റൊരു കോടതിക്കു നടപടിയെടുക്കാനാവില്ല. ജഡ്ജസ് പ്രൊട്ടക്ഷന്‍ ചട്ടപ്രകാരം ജഡ്ജിമാര്‍ക്ക് അധിക സംരക്ഷണത്തിനു വ്യവസ്ഥയുണ്ട്. ജഡ്ജിമാര്‍ മനസിരുത്തിയാണ് നടപടികള്‍ എടുക്കേണ്ടത് എന്നാല്‍, ചിലപ്പോള്‍ അതില്‍ തെറ്റുകള്‍ വരാം. ഉത്തരവില്‍ തെറ്റ് വന്നാല്‍പോലും അവര്‍ക്കു നിയമപരിരക്ഷയുണ്ട്. അതേസമയം, ജഡ്ജിമാര്‍ വ്യക്തിഗതനേട്ടത്തിനായി ഔദ്യോഗികപദവി ഉപയോഗിച്ചാല്‍ ആ പരിരക്ഷ ഇല്ലാതാകും.


പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി തെറ്റായ ഉത്തരവ് നല്‍കിയതിനെത്തുടര്‍ന്ന് സുജനപാലിന് കുറച്ചുദിവസം ജുഡീഷല്‍ കസ്റഡിയില്‍ കിടക്കേണ്ടിവന്നുവെന്നാണു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ജഡ്ജിക്കെതിരേ അച്ചടക്കനടപടിയും തനിക്കു നഷ്ടപരിഹാരവും ആവശ്യപ്പെട്ടു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്‍ 50,000 രൂപ ഇയാള്‍ക്ക് നഷ്ടപരിഹാരം വിധിച്ചു.

ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് തെറ്റായ തടവിന്റെ പേരില്‍ 25,000 രൂപകൂടി അനുവദിച്ചെങ്കിലും തടവിന് കാരണക്കാരനായ ജുഡീഷല്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തില്ല. അതിനെതിരേയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഹര്‍ജിക്കാരന് 25000 രൂപ കൊടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് നടപടി ശരിവച്ചെങ്കിലും ജുഡീഷല്‍ ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം തള്ളി. ഇതിനെതിരേ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.