വി.എസും സുധീരനും ഈഴവ സമുദായത്തിലെ കുലംകുത്തികൾ: വെള്ളാപ്പള്ളി
വി.എസും സുധീരനും  ഈഴവ സമുദായത്തിലെ കുലംകുത്തികൾ: വെള്ളാപ്പള്ളി
Saturday, April 30, 2016 2:16 PM IST
ചാഴൂർ(തൃശൂർ): വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും ഈഴവസമുദായത്തിലെ കുലംകുത്തികളാണെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവർക്കും എസ്എൻഡിപിയെ തകർക്കുന്ന നയമാണെന്നും അദ്ദേഹം ആരോപിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എസ്എൻഡിപി യോഗം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൈക്രോ ഫിനാൻസ് വായ്പയിൽനിന്ന് എനിക്കു സാമ്പത്തികമായി യാതൊരു നേട്ടവുമില്ല; ഉണ്ടെന്നു തെളിയിച്ചാൽ ഞാൻ ആത്മാഹുതിക്കു തയാറാണ്. എന്നാൽ അച്യുതാനന്ദന്റെ ആരോപണം കള്ളത്തരമാണെന്നു തെളിഞ്ഞാൽ തല മുണ്ഡനം ചെയ്തു കാശിക്കു പോകാൻ തയാറാണോയെന്നു വെള്ളാപ്പള്ളി വെല്ലുവിളിച്ചു. അച്യുതാനന്ദൻ നുണ പറയുന്നയാളാണ്. അച്യുതാനന്ദന്റെ ശല്യം കാരണം പാലക്കാട് യൂണിയൻ ബാങ്കിൽനിന്ന് വനിതാ അംഗങ്ങൾക്കു വായ്പ കിട്ടാതെയായി. ഈ സ്ത്രീകൾ തന്നെ അച്യുതാനന്ദനെ മലമ്പുഴയിൽ തോല്പിക്കും.

വേലിക്കകത്തു കുടിൽ കെട്ടി താമസിച്ചിരുന്ന അച്യുതാനന്ദൻ ഇപ്പോൾ മതിൽക്കകത്തു കൊട്ടാരം പണിതു താമസിക്കുകയാണ്. പിന്നെ, തൊട്ടതിനെല്ലാം കേസും. ഇതിനെല്ലാം അച്യുതാനന്ദന് എവിടെനിന്നാണു പണം? അച്യുതാനന്ദൻ വല്ല വ്യവസായം നടത്തിയാണോ പണമുണ്ടാക്കുന്നത്.


അച്യുതാനന്ദൻ ആദ്യം മകന്റെ കേസുകളെക്കുറിച്ചു പറയട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വന്തം മകന്റെ പേരിൽ 13 കേസുണ്ട്. അതു പറഞ്ഞിട്ടു പോരേ മറ്റുള്ളവരുടെ കേസുകൾ പറയാനെന്ന് അദ്ദേഹം ചോദിച്ചു.

കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ഒരു ഊളനാണ്. എനിക്കു സ്വന്തമായി ഹെലികോപ്റ്റർ വാങ്ങാൻ പണമുണ്ട്. എന്നേക്കാൾ കൂടുതൽ പണം സുധീരനുണ്ട്. സുധീരൻ അതു പുറത്തുപറയില്ല. സ്‌ഥാനാർഥിനിർണയത്തിൽ കൂടെ നിൽക്കുന്നവരെ സംരക്ഷിക്കാൻ ആർജവം കാണിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും വെള്ളാപ്പള്ളി പ്രശംസിച്ചു.

കേരളത്തിൽ ഉമ്മൻ ചാണ്ടി ഹൈക്കമാൻഡും കെപിസിസി ലോ കമാൻഡുമാണ്.എസ്എൻഡിപി നാട്ടിക യൂണിയൻ പ്രസിഡന്റ് ടി.കെ. സൂര്യപ്രമുഖൻ അധ്യക്ഷതവഹിച്ചു. അസി.സെക്രട്ടറിമാരായ എ.കെ. ബിനു, കെ.വി. സദാനന്ദൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. യൂണിയൻ സെക്രട്ടറി അഡ്വ.കെ.സി.സതീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ബി. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.