ആർച്ച്ബിഷപ് ചുള്ളിക്കാട്ട് കസാഖിസ്‌ഥാനിൽ നുൺഷ്യോ
ആർച്ച്ബിഷപ് ചുള്ളിക്കാട്ട് കസാഖിസ്‌ഥാനിൽ നുൺഷ്യോ
Monday, May 2, 2016 12:41 PM IST
കൊച്ചി: വരാപ്പുഴ അതിരൂപത അംഗവും വത്തിക്കാൻ നയതന്ത്ര സർവീസിലെ മുതിർന്ന നയതന്ത്രജ്‌ഞനുമായ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് അസീസി ചുള്ളിക്കാട്ടിനെ മധ്യേഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന കസാഖിസ്‌ഥാൻ, താജികിസ്‌ഥാൻ എന്നീ രാജ്യങ്ങളിലെ അപ്പസ്തോലിക് നുൺഷ്യോ ആയി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കസഖ്സ്‌ഥാൻ തലസ്‌ഥാനമായ അസ്തനയിലെ നുൺഷ്യേച്ചർ കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്റെ പ്രവർത്തനം.

ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്‌ഥിരം നിരീക്ഷകനായി 2010 ജൂലൈ മുതൽ 2014 ജൂലൈ വരെ പ്രവർത്തിച്ച ആർച്ച്ബിഷപ് ചുള്ളിക്കാട്ട് കൊച്ചി ബോൾഗാട്ടി ദ്വീപിലെ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ 1953 മാർച്ച് 20ന് ആണ് ജനിച്ചത്. 1978 ജനുവരിയിൽ വരാപ്പുഴ അതിരൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു. റോമിൽ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാഡമിയിൽ ഉന്നതപഠനത്തിനുശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിനു കീഴിലുള്ള വിദേശകാര്യ നയതന്ത്ര വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ചു. യുദ്ധകലുഷിതമായിരുന്ന ഇറാഖിലെയും ജോർദാനിലെയും അപ്പസ്തോലിക നുൺഷ്യോ ആയി 2006 ഏപ്രിലിൽ നിയമിതനായി. ഓസ്ട്ര സ്‌ഥാനിക രൂപതാധ്യക്ഷൻ എന്ന നിലയിൽ 2006 ജൂൺ 25ന് കൊച്ചിയിൽ വച്ചാണ് മെത്രാപ്പോലീത്തയായി അദ്ദേഹം അഭിഷിക്‌തനായത്.


കിഴക്കൻ യൂറോപ്പും മധ്യ ഏഷ്യയും സന്ധിക്കുന്ന പാതയിൽ ജലാതിർത്തിയില്ലാതെ റഷ്യ, ചൈന, കിർഗിസ്‌ഥാൻ, ഉസ്ബെക്കിസ്‌ഥാൻ, തുർക്ക്മെനിസ്‌ഥാൻ എന്നിവയുടെ ഭൂപ്രദേശങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കസഖ്സ്‌ഥാൻ പശ്ചിമ യൂറോപ്പിലെ എല്ലാ രാജ്യങ്ങളുടെയും മൊത്തം വിസ്തൃതിയെക്കാൾ വലുതാണ്.

ലോകത്തെ ഏറ്റവും വിസ്തൃതിയേറിയ രാജ്യങ്ങളിൽ ഒൻപതാം സ്‌ഥാനമാണു കസാഖിസ്‌ഥാന്. 1991 ഡിസംബറിൽ സോവിയറ്റ് യൂണിയനിൽ നിന്ന് ഏറ്റവും അവസാനം സ്വാതന്ത്ര്യം പ്രഖ്യാപിച്ച റിപ്പബ്ലിക്കായ കസഖ്സ്‌ഥാൻ ഈ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തികശക്‌തി കേന്ദ്രമാണ്. മലകൾ നിറഞ്ഞ താജിക്കിസ്‌ഥാന്റെ അതിരുകളിൽ അഫ്ഗാനിസ്‌ഥാൻ, ഉസ്ബെക്കിസ്‌ഥാൻ, കിർഗിസ്‌ഥാൻ, ചൈന എന്നിവയുടെ ഭൂപ്രദേശമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.