കുറുപ്പംപടി നിയമവിദ്യാർഥിനിയുടെ കൊലപാതകം: അമ്മ ഭയന്നതു സംഭവിച്ചു; ഞെട്ടലോടെ നാട്ടുകാർ
Monday, May 2, 2016 12:47 PM IST
പെരുമ്പാവൂർ: മകൾക്കൊപ്പം കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ ആരും തുണയില്ലാതെ ഒറ്റപ്പെട്ടു കഴിയുമ്പോൾ ജിഷയുടെ അമ്മയായ രാജേശ്വരിക്കു ഭയമായിരുന്നു. തന്റെ മകളെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം. ഭർത്താവ് ഉപേക്ഷിച്ചതിനു ശേഷം വിട്ടുജോലികൾക്കുപോയി വളരെ കഷ്‌ടപ്പെട്ടാണു രണ്ടു പെൺമക്കളെ രാജേശ്വരി വളർത്തിയത്.

പഠനകാര്യങ്ങൾക്കും അവർ ഒരു കുറവും വരുത്തിയില്ല. ജിഷയുടെ ചേച്ചിയുടേതു പ്രണയ വിവാഹമായിരുന്നു. കുഞ്ഞുണ്ടായ ശേഷം അവരെ ഭർത്താവ് ഉപേക്ഷിച്ചു. അതിനു ശേഷമാണ് രാജേശ്വരിക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇളയ മകൾക്കും അതുപോലൊരവസ്‌ഥ ഉണ്ടാകുമോ എന്നായിരുന്നു രാജേശ്വരിയുടെ പ്രധാന ആശങ്കയെന്നു പരിസരവസികൾ പറയുന്നു.


പുറമ്പോക്കിലെ തന്റെ വീട്ടിലേക്കു നോക്കുന്നവരെപ്പോലും മാനസിക വിഭ്രാന്തിയിൽ അസഭ്യം പറയുന്നതു രാജേശ്വരിയുടെ ശീലമായി. ഇതോടെ അയൽവാസികൾ ആ ഭാഗത്തേക്കു ശ്രദ്ധിക്കാറില്ല. എന്നിട്ടും അമ്മ ഭയന്നതുതന്നെ സംഭവിച്ചു. വീട്ടുജോലികഴിഞ്ഞ് എത്താൻ അല്പം വൈകിയപ്പോഴേക്കും ഏക പ്രതീക്ഷയായ മകളും ദാരുണമായ മരണത്തിനു കീഴടങ്ങി.

നിയമപഠനം നടത്തിവന്ന ജിഷയുടെ ദാരുണ മരണത്തിനു പിന്നിൽ ക്രൂരമായ പീഡനമുണ്ടായി എന്ന വാർത്തയുടെ ഞെട്ടലിലാണു കുറുപ്പംപടി നിവാസികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.