നിധി പറഞ്ഞ് തട്ടിപ്പ്: വ്യാജസിദ്ധൻ പിടിയിൽ
Tuesday, May 3, 2016 12:46 PM IST
ചാലക്കുടി: ഭൂമിക്കടിയിൽനിന്നു നിധി എടുത്തുതരാമെന്നു പറഞ്ഞ് സംസ്‌ഥാനത്തു വിവിധയിടങ്ങളിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ വ്യാജസിദ്ധൻ പിടിയിലായി. മൂന്നുപീടിക ദേശമംഗലം കിളിക്കോട്ട് ഹരിദാസി(61)നെയാണ് എസ്ഐ ടി.എസ്. റഷീദ് അറസ്റ്റുചെയ്തത്.

മൂന്നുവർഷത്തോളമായി പല സ്‌ഥലങ്ങളിൽ സ്വാമി, ഗുരു, വൈദ്യർ, ജോത്സ്യൻ, ആശാൻ, മഷിനോട്ടക്കാരൻ തുടങ്ങിയ വേഷങ്ങളിലാണ് ഇയാൾ വിലസിയിരുന്നത്. കൊടുങ്ങല്ലൂരിലേയും ഇരിങ്ങാലക്കുടയിലേയും ഓട്ടുപാത്രക്കടകളിൽനിന്നും വാങ്ങുന്ന വിഗ്രഹങ്ങളും പാത്രങ്ങളും കൂടാതെ റോൾഡ് ഗോൾഡ് ആഭരണങ്ങളും മുണ്ടിന്റെ മടിക്കുത്തിലും ട്രൗസറിന്റെ പോക്കറ്റിലും കരുതിവച്ചിരിക്കും.

നിധിക്കുവേണ്ടി കുഴികുത്തുന്നതിനിടയിൽ കുറച്ചുനേരം പൂജകൾക്കായി മറ്റുള്ളവരെ ഇയാൾ മാറ്റിനിർത്തും. ഇതിനിടയിൽ “നിധിയും എലിവിഷവും കുഴിയിൽ നിക്ഷേപിച്ചിരിക്കും. കുഴിയിൽനിന്നു പുകവരുന്നതിനുവേണ്ടിയാണ് ഫോസ്ഫറസ് അടങ്ങിയ എലിവിഷം ഉപയോഗിക്കുന്നത്. പിന്നീടു തന്റെ കഴുത്തിലെ ദിവ്യമാല ഇരുകൈകളിലും ഉയർത്തിപ്പിടിച്ചു മന്ത്രങ്ങൾ ചൊല്ലുകയും വീണ്ടും കുഴിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും. അപ്പോൾ ഒളിച്ചുവച്ച വിഗ്രഹങ്ങൾ പുറത്തെടുക്കും. ചില സ്‌ഥലങ്ങളിൽ ഓട്ടുപാത്രങ്ങളും ആഭരണങ്ങളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.


ആയുർവേദ വൈദ്യൻ ചമഞ്ഞു തട്ടിപ്പ് നടത്തുന്ന ഇയാൾ ഉഴിച്ചിൽ നടത്തുന്നതിനായാണ് വീടുകളിലെത്തിയിരുന്നത്. ഇതിനിടെ വീടിനുചുറ്റും നടന്ന് നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിപ്പിക്കും. ഇതിനുവേണ്ടി 17,000 രൂപ പൂജയുടെ പേരിൽ കൈവശപ്പെടുത്തും.

ഒരുകോടിയോളം വിലവരുന്ന നിധിയുണ്ടെന്നും തനിക്ക് ഒരുലക്ഷം രൂപ മാത്രം വാങ്ങാനേ തന്റെ മൂർത്തികൾ അനുവാദം നൽകിയിട്ടുള്ളൂവെന്നും പറഞ്ഞു വിശ്വസിപ്പിക്കും. ഒരാളിൽനിന്നും ഇതിന്റെ പേരിൽ 4.75 ലക്ഷം രൂപയാണ് തട്ടിച്ചത്. നിരവധി പേരിൽനിന്നായി 15 ലക്ഷം രൂപ ഇയാൾ തട്ടിച്ചതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.