തിയറ്ററുകളിലെ ഇ–ടിക്കറ്റിംഗ് നിർദേശം മരവിപ്പിച്ചെന്നു സർക്കാർ
Tuesday, May 3, 2016 12:46 PM IST
കൊച്ചി: സിനിമ തിയറ്ററുകളിൽ ഇ–ടിക്കറ്റ് സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം ജൂലൈ ഒന്നുവരെ മരവിപ്പിച്ചെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇ–ടിക്കറ്റ് നടപ്പാക്കുന്നതിനെതിരായ ഹർജി ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജൂൺ ഒന്നിന് തുടർവാദത്തിനായി മാറ്റി. ഹർജിയുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

വിനോദ നികുതിയിലും സെസിലും തിയറ്ററുകൾ വെട്ടിപ്പു നടത്തുന്നുവെന്ന ആരോപണത്തെത്തുടർന്ന് 2013ലാണ് ഇ–ടിക്കറ്റ് സംവിധാനം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ പരമ്പരാഗത തിയറ്ററുകളിലുൾപ്പെടെ ഈ സംവിധാനം ഏർപ്പെടുത്തുമ്പോൾ ഒരു വിഭാഗത്തിനു തൊഴിൽ നഷ്‌ടമാകുമെന്നാണ് ഹർജിയിൽ പറയുന്നത്. കൊച്ചി ആസ്‌ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് ഇ–ടിക്കറ്റ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ കരാർ നൽകിയിട്ടുള്ളത്. ഒരു ടിക്കറ്റിന് 50 പൈസ നിരക്കിലാണ് കമ്മീഷൻ നൽകുക. ഒരു കമ്പനിക്കു മാത്രമായി കരാർ നൽകിയതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.