കൊച്ചി/പെരുമ്പാവൂർ: പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷ പൈശാചികമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പെരുമ്പാവൂരിലും കൊച്ചിയിലും ഇന്നലെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അടക്കമുള്ളവർ ഇന്ന് ജില്ലയിൽ എത്തും. ഇന്നു രാവിലെ ഒൻപതുമണിക്കാണ് വിഎസ് പെരുമ്പാവൂരിൽ എത്തുക.
ജിഷയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഗവ. ലോ കോളജിലെ വിദ്യാർഥികളുടെയും അഭിഭാഷകരുടെയും നേതൃത്വത്തിൽ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തി. ആം ആദ്മി പാർട്ടിയുടെയും മനുഷ്യാവകാശ സംഘടനകളുടെയും നേതൃത്വത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കും മാർച്ച് നടത്തി.
പോലീസ് സംഭവം നിസാരവത്ക്കരിക്കുകയാണെന്ന് ആരോപിച്ച് നടത്തിയ മാർച്ച് എം.കെ. സാനു ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂരിലും ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ജിഷയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. എറണാകുളം ഗവ. ഗസ്റ്റ്ഹൗസ് പരിസരത്തു നിന്നാരംഭിച്ച മാർച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എസ്. ഷൈല ഉദ്ഘാടനം ചെയ്തു. കമ്മീഷണറോഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു.
ഇടതു മഹിളാ സംഘടനകളും വനിതാ സാഹിതിയും എസ്എഫ്ഐ വിദ്യാർഥികളും ചേർന്ന് ഇന്ന് കൂടുതൽ വിപുലമായ പ്രക്ഷോഭ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.
വിവിധ പാർട്ടികളും സംഘടനകളും പെരുമ്പാവൂരിലും വലിയ പ്രതിഷേധമാണ് ഉയർത്തിയത്. തെരഞ്ഞെടുപ്പു പ്രചാരണക്കാലമായതിനാൽ മുഖ്യധാര പാർട്ടികൾ ജിഷ കൊലപാതകക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് കേരള പുലയർ മഹാസഭ നേതാക്കളും രംഗത്തെത്തി.
തിങ്കളാഴ്ച രാത്രി എസ്എഫ്ഐ ആണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് സ്റ്റേഷൻ പരിസരത്ത് അവർ മാർച്ച് സംഘടിപ്പിച്ചു. എൽഡിഎഫ് ഇന്നലെ രാവിലെ പത്രസമ്മേളനം വിളിച്ചുചേർത്ത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥമൂലമാണ് കേസിൽ അന്വേഷണം എങ്ങുമെത്താത്തതെന്ന് ആരോപിച്ചു. അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി എം.ഐ. ബീരാസ് ആവശ്യപ്പെട്ടു. നാളെ പെരുമ്പാവൂർ ഡിവൈഎസ്പി ഓഫീസിലേക്ക് സംസ്ഥാനനേതാക്കളെ പങ്കെടുപ്പിച്ച് എൽഡിഎഫ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
പോലീസിന് ബാഹ്യസമ്മർദം ഉള്ളതിനാലാണ് പ്രതിയെ അറസ്റ്റു ചെയ്യാത്തതെന്ന് ആരോപിച്ച് കേരള സ്റ്റേറ്റ് ഹരിജൻ സമാജം രംഗത്തെത്തി.
ജിഷയുടെ യഥാർഥ കൊലയാളിയെ അറസ്റ്റു ചെയ്യണമെന്നും നിരാലംബയായ ജിഷയുടെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും സമാജം നേതാക്കളായ എം.കെ. അംബേദ്കർ, വി. കമലൻ മാസ്റ്റർ, പി.കെ. ബാഹുലേയൻ, എ. ശശിധരൻ, കെ. ഗോപാലൻ തുടങ്ങിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജിഷയുടെ കൊലപാതകത്തിൽ പെരുമ്പാവൂരിലെ അഭിഭാഷകർ കരിദിനം ആചരിച്ചു. ഇരിങ്ങോളിൽ ജിഷയുടെ വീട് സന്ദർശിച്ച അഭിഭാഷകർ പെരുമ്പാവൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ലോക്കൽ പോലീസ് വേണ്ടവിധത്തിൽ കേസ് കൈകാര്യം ചെയ്യാത്തതിനാലാണ് പ്രതിയെ കണ്ടെത്താൻ കഴിയാത്തതെന്ന് പെരുമ്പാവൂർ ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി.
പ്രസിഡന്റ് കെ.എൻ. അനിൽകുമാർ, സെക്രട്ടറി രമേഷ്ചന്ദ്, എൻ.എ. അലി, ടി.എൻ. അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപിയും പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു.
<ആ>പെരുമ്പാവൂർ കൊലപാതകം: കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ താൻ മുന്നിലുണ്ടാകുമെന്നു വി.എസ്
തിരുവനന്തപുരം: പെരുമ്പാവൂരിൽ അതിനിഷ്ഠുരമായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നീതിപീഠത്തിനു മുന്നിൽ കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും താൻ മുന്നിൽത്തന്നെ ഉണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ.
സ്വന്തം കഠിനാധ്വാനത്തിലൂടെ എൽഎൽബി വിദ്യാഭ്യാസം നടത്തുകയായിരുന്ന ഇരിങ്ങോളിൽ കുറ്റിക്കാട്ടുപറമ്പിൽ ജിഷയുടെ നിഷ്ഠുരമായ കൊലപാതകത്തെ അപലപിക്കുന്നു. മൃഗീയം എന്നുപറഞ്ഞാൽ മൃഗങ്ങൾക്കുപോലും അപമാനകരമാവുമെന്നതിനാൽ അത്യന്തം പൈശാചികം എന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂ. രാജ്യത്തെ മുഴുവൻ നടുക്കിയ ഡൽഹിയിലെ നിർഭയയുടെ പാതയിലേക്കു പിന്നെയും നരാധമൻമാർ നമ്മുടെ സഹോദരിമാരുടെ ജീവൻ എടുക്കാൻ കാത്തുനിൽക്കുന്നു എന്ന അറിവ് ഞെട്ടിക്കുന്നതാണെന്നും അച്യുതാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇതുപോലൊരു സംഭവം ഉണ്ടാകുമ്പോൾ പോലീസിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ട ചില കാര്യങ്ങളുണ്ട്. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. ഏപ്രിൽ 28 ന് നടന്ന ഈ കൊലപാതകത്തെ പോലീസ് ഗൗരവത്തിലെടുത്തില്ലെന്നുമാത്രമല്ല, നിസാരസംഭവമാണെന്നു വരുത്തിത്തീർത്തു കുറ്റവാളിയെ അല്ലെങ്കിൽ കുറ്റക്കാരെ രക്ഷിക്കാനാണു ശ്രമിച്ചതെന്ന വസ്തുത അത്യന്തം ഗുരുതരമാണ്.
ജിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും സംരക്ഷണച്ചുമതല സർക്കാർ ഏറ്റെടുക്കണം. ഇനിയൊരു സഹോദരിക്കും ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കാൻ സർക്കാരും പോലീസും അടിയന്തരമായി ഉണർന്നു പ്രവർത്തിച്ചേ മതിയാവൂ. ജസ്റ്റീസ് ഫോർ ജിഷ എന്നത് ഒരു പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. പോലീസും സർക്കാരും നീതിനിർവഹണത്തിൽ പരാജയപ്പെടുമ്പോൾ ഇതുപോലുള്ള മുറവിളി ഉയരുന്നത് സ്വാഭാവികമാണെന്നും അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
<ആ>അന്വേഷണം ഡിജിപി നേരിട്ട് നിരീക്ഷിക്കും
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം നേരിട്ട് നിരീക്ഷിക്കാൻ ഡി ജിപി ടി.പി. സെൻകുമാറിനോട് നിർദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് അന്വേഷണം മികച്ച നിലയിൽ മുന്നോട്ടുപോവുകയാണ്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്ത് പറയുന്നതിൽ പരിമിതിയുണ്ട്. പ്രതിയെ ഉടൻ പിടികൂടും. പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. ജിഷ കൊല്ലപ്പെട്ട ദിവസം മുതൽ തന്നെ അന്വേഷണം നടക്കുന്നുണ്ട്. ചില സമർഥരായ പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എഡിജിപി പദ്മകുമാറിനോട് സ്ഥലം സന്ദർശിക്കാൻ നിർദേശിച്ചിരുന്നു. പ്രതിക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് എസ്ഡിപിഐ, എഐവൈഎഫ്, ഡിവൈഎഫ്ഐ പ്രവർത്തകർ തന്റെ വാഹനം തടഞ്ഞ് സംഘർഷത്തിനു ശ്രമിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ആശുപത്രിയിൽ കഴിയുന്നതറിഞ്ഞ് തൃശൂരിലെ പരിപാടികൾ റദ്ദാക്കിയാണ് അവരെ കാണാൻ താൻ പെരുമ്പാവൂരിൽ എത്തിയത്. എന്നാൽ സംഭവം രാഷ്ട്രീയവത്കരിക്കാനും സംഘർഷം ഉണ്ടാക്കാനും ശ്രമിച്ചത് ദുഃഖകരമാണ്.
നേരത്തെ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചശേഷം പ്രതികളെ ഉടൻ പിടികൂടുമെന്ന് ചെന്നിത്തല നാട്ടുകാർക്ക് ഉറപ്പു നൽകി. അവിടെനിന്ന് ആലുവയിൽ എത്തിയാണ് ചെന്നിത്തല മാധ്യമപ്രവർത്തകരെ കണ്ടത്.
<ആ>നിയമവാഴ്ചയുടെ തകർച്ചയെന്നു പ്രഫുൽ പട്ടേൽ
കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷ പൈശാചികമായി കൊലചെയ്യപ്പെട്ട സംഭവം സംസ്ഥാനത്തെ നിയമവാഴ്ചയുടെ തകർച്ചയെ ആണ് കാണിക്കുന്നതെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ എംപി.
കേരളം പോലെ ഒരു സംസ്ഥാനത്തുനിന്ന് ഒരിക്കലും രാജ്യം കേൾക്കേണ്ട വാർത്തയല്ല ഇതെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ് പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഇതുപോലുള്ള സംഭവ വികാസങ്ങൾ ഭരണത്തിലും നിയമവാഴ്ചയിലുള്ള ജനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കേരളം ഏറെ പേരുകേട്ട ഇടമായിരുന്നു. ഒരു ദളിത് പെൺകുട്ടിക്കാണ് ഈ അവസ്ഥ ഉണ്ടായതെന്ന് ഓർക്കണം. ജിഷയ്ക്കുണ്ടായതുപോലുള്ള അനുഭവങ്ങൾ നിയമസമാധാനത്തിന്റെ തകർച്ചയെ തന്നെയാണ് കാണിക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷക്കാലമായി കേരളത്തിൽനിന്ന് കേൾക്കരുതാത്ത പലതും കേട്ടു തുടങ്ങിയിരിക്കുന്നു. അതാണ് ഇപ്പോൾ പെരുമ്പാവൂർ സംഭവത്തിൽ എത്തിനിൽക്കുന്നത്.
<ആ>കുറ്റവാളിയെ കണ്ടെത്തണമെന്ന് കെസിബിസി പ്രൊലൈഫ് സമിതി
കൊച്ചി: കുറുപ്പംപടിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി ആവശ്യപ്പട്ടു. ദളിത് യുവതി മൃഗീയമായി പീഡിപ്പി ക്ക പ്പെട്ട് മരിച്ചിട്ട് ആറു ദിവസം കഴി ഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതിൽ പാലാരിവട്ടം പിഒസിയിൽ ഫാ. പോൾ മാടശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രതിഷേധിച്ചു.
നാടിനെ നടുക്കിയ ഈ സംഭവം മൂടിവയ്ക്കാനും വിവാദമാക്കുവാനുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളു ടെ നിലപാടുകൾ അത്യന്തം വേദനാജനകമാണ്. മാധ്യമങ്ങളുടെ അവസരോചിതമായ ഇടപെടലുകളാണ് ഇത്തരം ക്രൂരകൃത്യങ്ങളെ പുറംലോകം അറിയാനും പൊതുജന മനഃസാക്ഷി ഉണർത്താനും സഹായിക്കുന്നത്. കെസിബിസി പ്രൊ ലൈഫ് സമിതി മുഖ്യമന്ത്രിക്കു നിവേദനം നൽകി. ആവശ്യമെങ്കിൽ പ്രതിഷേധ പരിപാടികൾക്കു രൂപം നൽകാനും യോഗം തീരുമാനിച്ചു.
സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടൻ, അഡ്വ. ജോസി സേവ്യർ, സിസ്റ്റർ മേരി ജോ ർജ് തുടങ്ങിയവർ പ്രസംഗിച്ചു.
<ആ>ജിഷയ്ക്കു നീതി കിട്ടണമെന്നു പിണറായി വിജയൻ
തിരുവനന്തപുരം: ജിഷയ്ക്കു നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും അണിനിരക്കണമെന്നും അതു കേരളത്തിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടമാണെ ന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
സ്ത്രീകളോടുളള സാമൂഹ്യമനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ടുപോകാനാകില്ലെന്ന് ആവർത്തിച്ചു തെളിയിക്കുന്ന അനുഭവമാണിത്. ജിഷ ഓർമയല്ല മുന്നറിയിപ്പാണ്, ഏതൊരു സ്ത്രീക്കും ഇവിടെ സ്വതന്ത്രയായി, സുരക്ഷിതയായി നിർഭയം ജീവിക്കേണ്ടതുണ്ട്. സ്ത്രീയുടെ ആ അവകാശങ്ങൾക്ക് ഭരണാധികാരികൾ സംരക്ഷണം നൽകേണ്ടതുണ്ടെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
ജിഷയുടെ ഘാതകരെ പിടികൂ ടാതെ പോലീസ് ഒളിച്ചുകളിച്ചത് ജനങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. ജിഷയുടേത് ഒറ്റപ്പട്ട അനുഭവമല്ല. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ സ്ത്രീകൾ ക്ക് നേരേ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്.
ഡൽഹിയിൽ പെൺകുട്ടി ബസിനുള്ളിൽ ബലാത്സംഗം ചെയ്യപ്പെട്ട് ഇഞ്ചിഞ്ചായി മരണമടഞ്ഞപ്പോൾ കേരളീയർ അവിശ്വസനീയമായ അനുഭവമായാണ് അതിനെ കണ്ടത്. ഈ വിഷയത്തിലേക്കും സമൂഹത്തിന്റെ പ്രതികരണം ഉണ്ടായേ തീരൂവെന്നും പിണറായി പ്രതികരിച്ചു.
<ആ>ജിഷയുടെ കുടുംബത്തിന് കോൺഗ്രസ് കമ്മിറ്റി വീട് നിർമിച്ചു നൽകും
കൊച്ചി: കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയും ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷനുമായ എൽദോസ് കുന്നപ്പിള്ളി. ജിഷയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചിട്ടുണ്ടെന്നും എൽദോസ് പറഞ്ഞു. ജിഷയുടെ കൊലപാതകം സമൂഹ മനഃസാ ക്ഷിയെ ഞെട്ടിക്കുന്നതാണ്. നിയമ വിദ്യാർഥി കൂടിയായ ദളിത് യുവതി ജിഷയുടെ നേരേയുള്ള അക്രമവും കൊലപാതകവും അപലയനീയമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള കരുതലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
<ആ>ഘാതകരെ കണ്ടെത്തണം: ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ
കോട്ടയം: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാർഥി ജിഷയുടെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്നു ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ സി.ജെ. ജോസ് ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കണമെന്ന് ഇദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി ജോസഫ് പനമൂടൻ അധ്യക്ഷതവഹിച്ചു. സംസ്ഥാനപ്രസി ഡന്റ് സജൻ എഴുമറ്റൂർ, ജനറൽ സെക്രട്ടറി ജോസ് ആച്ചിക്കൽ, വൈ സ്പ്രസിഡന്റുമാരായ വി.ജെ. മാത്യൂസ്, പയസ് കൂത്താട്ടുകുളം, ജോസ് അരഞ്ഞാണി എന്നിവർ പ്രസംഗിച്ചു.
<ആ>പ്രതികളെ എത്രയും പെട്ടെന്നു കണ്ടുപിടിക്കണം: പി.പി. തങ്കച്ചൻ
കൊച്ചി: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂർ ജിഷ കൊലക്കേസിലെ യഥാർഥ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണമെന്ന് യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റമറ്റ രീതിയിൽ അന്വേഷണം നടക്കുന്നതായും അറിയാൻ കഴിഞ്ഞു.
ഇത്തരം വിഷയത്തിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരുമിച്ചുനിൽക്കേണ്ടതിനു പകരം തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ട് ഇത് രാഷ്ട്രീയവത്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമം അങ്ങേയറ്റം നിർഭാഗ്യകരമായിപ്പോയി. എല്ലാം നഷ്ടപ്പെട്ട ജിഷയുടെ കുടുംബത്തിന് സർക്കാർ സ്വന്തമായി വീട് നിർമിച്ചുകൊടുക്കുന്നതുൾപ്പെടെയുള്ള എല്ലാ സംരക്ഷണവും കൊടുക്കണം. അതോടൊപ്പം നിഷ്ഠുരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി എടുക്കണമെന്നും തങ്കച്ചൻ പറഞ്ഞു.
<ആ>പ്രമുഖർ പെരുമ്പാവൂരിലെത്തി
പെരുമ്പാവൂർ: കൊല്ലപ്പെട്ട ജിഷയുടെ മാതാവിനു സാന്ത്വനമായി പ്രമുഖർ ഇന്നലെ പെരുമ്പാവൂരിലെ ത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, സാമൂഹ്യ പ്രവർത്തക സാറാ ജോസഫ്, ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം, എഡിഎം ലത എന്നിവരാണ് പെരുമ്പാവൂരിലെത്തിയത്. ഐജി മഹിപാ ൽ യാദവ്, എഡിജിപി പി. പത്മകുമാർ, റൂറൽ എസ്പി. യതീഷ് ചന്ദ്ര തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ കേസിന്റെ പുരോഗതി വിലയിരുത്തി.
ബലാത്സംഗം–5982, സ്ത്രീധന പീഡന മരണം–103, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകൽ–886 ലൈംഗികാതിക്രമം–1997. ഇങ്ങനെ ആക്രമിക്കപ്പെട്ടവരിൽ ഒരാളാണ് ജിഷ. ആ കുട്ടിയുടെ ശരീരം പിച്ചി ചിന്തപ്പെട്ടിരുന്നു. പുറമ്പോക്കിൽ താമസിക്കുന്ന നിരാധാര കുടുംബത്തിനു സ്വന്തമായി കിടപ്പാടം കണ്ടെത്താൻ പട്ടിക വിഭാഗ ക്ഷേമ വകുപ്പിന്റെ സഹായം തേടി അലയുകയായിരുന്നു ജിഷയുടെ അമ്മ.
എന്തിനു പോലീസ് കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കാൻ അലംഭാവം കാണിച്ചു, ജിഷയുടെ കൊലയ്ക്കും ബലാത്സംഗത്തിനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്തുകൊണ്ടു കാലതാമസം വരുന്നു, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും പോലും പരിശോധിക്കാൻ പോലീസ് മടിച്ചുനിന്നതെന്തിന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.