അഞ്ജലി വധം: ഭർതൃമാതാവ് പ്രഭാവതിയെ കസ്റ്റഡിയിൽ വാങ്ങി
Wednesday, May 4, 2016 12:31 PM IST
ചങ്ങനാശേരി: ഇത്തിത്താനം പൊൻപുഴ പ്രഭാനിലയത്തിൽ അഞ്ജലി(33) കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ ഭർതൃമാതാവ് പ്രഭാവതിയെ (60)പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൂടുതൽ ചോദ്യം ചെയ്യലിനായാണു പ്രഭാവതിയെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രഭാവതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. നാളെ വൈകുന്നേരം പ്രഭാവതിയെ തിരികെ കോടതിയിൽ ഹാജരാക്കും.

മകളോടൊപ്പം അമേരിക്കയിലായിരുന്ന പ്രഭാവതി വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. കേസിലെ രണ്ടാം പ്രതിയായ ഇവരെ ഞായറാഴ്ച പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഇവരുടെ മകനും അഞ്ജലിയുടെ ഭർത്താവുമായ പ്രദീപ്കുമാറാണ് കേസിലെ ഒന്നാം പ്രതി.

അഞ്ജലിയെ വാഗമണ്ണിലെ കൊക്കയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായും മകന്റെ ഭീഷണി മൂലമാണ് ഇക്കാര്യം പുറത്തു പറയാതിരുന്നതെന്നും പ്രഭാവതി പോലീസിനോട് ആവർത്തിച്ചു. അഞ്ജലിയെ കൊലപ്പെടുത്തിയ വിവരം പ്രദീപിന്റെ രണ്ടാം ഭാര്യ അർച്ചനയ്ക്ക് അറിമായിരുന്നതായും പ്രഭാവതി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾ പോലീസ് കൂടുതൽ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.


പ്രഭാവതി അമേരിക്കയിൽ നിന്നും നാട്ടിലെത്തിയപ്പോൾ മകൻ പ്രദീപിന്റെ രണ്ടാം ഭാര്യ അർച്ചന വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്നും പ്രഭാവതിയെ തടഞ്ഞു. ഇതേത്തുടർന്ന് വീട്ടിൽ വഴക്കുണ്ടാകുകയും കൈയേറ്റത്തിൽ കലാശിച്ചതായും പോലീസ് പറഞ്ഞു. ബൈക്കപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ജലിയെ മയക്കുമരുന്നു നൽകി കാറിൽ കയറ്റി വാഗമണിലെ കാരിക്കോട് ടോപ്പിലെ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. സർക്കിൾ ഇൻസ്പെക്ടർ സഖറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.