ചൂടിനു ശമനമില്ല; ഉരുകി കേരളം
ചൂടിനു ശമനമില്ല;  ഉരുകി കേരളം
Wednesday, May 4, 2016 12:59 PM IST
തിരുവനന്തപുരം: അത്യുഷ്ണസാധ്യത ഒഴിവായെങ്കിലും ശമനമില്ലാത്ത ചൂടിൽ ഉരുകുന്ന കേരളത്തിൽ നാളെ മുതൽ മൂന്നു ദിവസത്തേക്കു കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം.

വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ ചിലസ്‌ഥലങ്ങളിൽ ഏഴു സെന്റിമീറ്ററിനു മുകളിലുള്ള കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതൊടൊപ്പം 10 മുതൽ സംസ്‌ഥാനത്തു വേനൽ മഴ ശക്‌തിപ്രാപിക്കുമെന്ന വിലയിരുത്തലുമുണ്ട്.

മീനമാസ സൂര്യനെ നേരിടാൻ കഴിയാതെ നെട്ടോട്ടമോടുന്ന സംസ്‌ഥാനത്ത് അങ്ങിങ്ങു മഴ പെയ്തെങ്കിലും പകൽ താപനില അതിർത്തികൾ ലംഘിച്ച ഈ വേനലിൽ അത് ഒട്ടും ആശ്വാസം പകർന്നിട്ടില്ല. പാലക്കാട് ജില്ലയിൽ വേനൽചൂട് 40 ഡിഗ്രി സെൽഷസിൽനിന്നു താഴുന്നില്ല. കണ്ണൂരും കോഴിക്കോടും പുനലൂരും തിളയ്ക്കുക തന്നെയാണ്. 40.4 ഡിഗ്രി ചൂടാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. കണ്ണൂരിൽ 38.7 ഉം കോഴിക്കോട് 37.8 ഡിഗ്രി താപനില രേഖപ്പെടുത്തി. എറണാകുളവും കോട്ടയവും കൊല്ലവും തിരുവനന്തപുരവും ഇപ്പോഴും വേനൽക്കാലത്തെ ശരാശരി താപനിലയ്ക്കും മുകളിൽ തന്നെ.


കുപ്പാടിയിൽ പെയ്ത രണ്ടു സെന്റിമീറ്റർ മഴയും അമ്പലവയലും മൂന്നാറും പെയ്ത ഒരു സെന്റിമീറ്റർ മഴയും ആശ്വാസത്തിന്റെ കണിക പോലുമായില്ല. വേനൽക്കാലം അവസാനിക്കാൻ ആഴ്ചകൾ കൂടിയേ ഇനി ബാക്കിയുള്ളൂ. അധികമഴയുമായി കാലവർഷം എത്തുമെന്ന പ്രവചനവും വന്നു. പക്ഷേ വേനൽമഴയുടെ 40 ശതമാനം മാത്രമാണ് ഇതുവരെ കേരളത്തിനു കിട്ടിയത്.

വേനൽക്കാലത്ത് ഇന്നലെ വരെ കേരളത്തിനു കിട്ടേണ്ടിയിരുന്നത് 16 സെന്റിമീറ്റർ മഴയാണ്. കിട്ടിയത് ആറ് സെന്റിമീറ്റർ മാത്രം. കാസർഗോഡ് ജില്ലയിൽ ഈ വേനൽക്കാലത്ത് ഒരു മില്ലിമീറ്റർ മഴ പോലും പെയ്തിട്ടില്ല. 99 ശതമാനം മഴക്കുറവിൽ തുടരുന്ന കാസർഗോഡാണ് വേനലിൽ വെള്ളമില്ലാതെ വലയുന്നത്. 94 ശതമാനം വീതം മഴക്കുറവുള്ള പാലക്കാടും മലപ്പുറവുമാണ് രണ്ടാം സ്‌ഥാനത്ത്. കോട്ടയത്തും പത്തനംതിട്ട ജില്ലയിലുമാണ് ഈ വേനൽക്കാലത്ത് ആശ്വാസ മഴയെങ്കിലും കിട്ടിയത്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം കോട്ടയത്ത് 23 ശതമാനവും പത്തനംതിട്ടയിൽ 30 ശതമാനവുമാണ് മഴക്കുറവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.