പെരുമ്പാവൂർ: നിരവധി പ്രതിഷേധ പരിപാടികൾക്ക് പെരുമ്പാവൂർ ഇന്നലെയും സാക്ഷിയായി. ജിഷയുടെ കൊലയാളികളെ അറസ്റ്റു ചെയ്യുക, കേസന്വേഷണത്തിൽ അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക, അന്വേഷണം മികച്ച സംഘത്തിനു കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പരിപാടികൾ. പ്രതിഷേധം പൊതുവെ സമാധാനപരമായിരുന്നു.
ഇന്നലെ രാവിലെ തന്നെ പിഡിപിയുടെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങി. ഒമ്പതോടെ എഐവൈഎഫിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം ഡിവൈഎസ്പി ഓഫീസിനു മുൻപിൽ ധർണ നടത്തി. തൊട്ടു പിന്നാലെ എൽഡിഎഫിന്റെ രാപകൽ സമരം സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ഓഫീസിനു മുമ്പിൽ എൽഡിഎഫിന്റെ അനിശ്ചിതകാല രാപകൽസമരം തുടരുകയാണ്.
നിരവധി വിദ്യാർഥി സംഘടനകളും സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മകളും പ്രതിഷേധവുമായി ഇന്നലെ രംഗത്തെത്തി. വൈകുന്നേരം കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കെഎച്ച്എസ്എസ് പ്രതിഷേധ പ്രകടനം നടത്തി. ജിഷയുടെ ഘാതകരുടെ പ്രതീകാത്മക കോലവുമായി വിദ്യാർഥികളും തെരുവിലിറങ്ങി. സ്വജന സമുദായ സംഘടനയും പ്രതിഷേധത്തിൽ പങ്കെടുത്തു. വൈകുന്നേരം അഞ്ചോടെ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു.
<ആ>ജിഷ സംഭവം ലജ്ജാവഹമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ
പെരുമ്പാവൂർ: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് മുമ്പിലുള്ള കേരളത്തിൽ ജിഷയുടെ കൊലപാതകം ലജ്ജാവഹമാണെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ ഡോ. ആർ.എൽ. പുനിയ. ജിഷയുടെ മാതാവിനെ ആശുപത്രിയിൽ സന്ദർശിച്ചശേഷം പെരുമ്പാവൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷയുടെ കൊലപാതകം സംബന്ധിച്ച വാർത്തകൾ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. ഡൽഹി, ഉത്തർപ്രദേശ് പോലുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നത്. എന്നാൽ കേരളത്തിൽ ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചില്ല. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല. ഒരു ദളിത് കുടുംബത്തോടുള്ള അയൽവാസികളുടെ സമീപനം തന്നെ ഞെട്ടിച്ചു. ഇത് കമ്മീഷൻ വളരെ ഗൗരവമായാണ് കാണുന്നത്.
ജിഷയുടെ അമ്മ ചികിത്സയിൽ കഴിയുന്ന പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മതിയായ സൗകര്യങ്ങളുണ്ടോ എന്നതിൽ കമ്മീഷൻ ചെയർമാൻ സംശയം പ്രകടിപ്പിച്ചു. അതേസമയം ആശുപത്രിയിൽ ഡോക്ടർമാർ നൽകുന്ന പരിചരണം മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടർ, ആശുപത്രി സൂപ്രണ്ട് ഡോ. സുമ, ചീഫ് ഫിസിഷൻ സിജോ കുഞ്ഞച്ചൻ, ജില്ലാ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര, പെരുമ്പാവൂർ ഡിവൈഎസ്പി കെ. അനിൽ കുമാർ എന്നിവരുമായി പുനിയ കൂടിക്കാഴ്ച നടത്തി. സംസ്ഥാന പട്ടികജാതി കമ്മീഷൻ അംഗം വി. ഗിരിജ, രമാദേവി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണ ഭട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
<ആ>ജിഷയുടെ കുടുംബത്തിന് സഹായമഭ്യർഥിച്ച് ജില്ലാ കളക്ടർ
കൊച്ചി: പെരുമ്പാവൂരിൽ ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് സഹായമഭ്യർഥിച്ച് ജില്ല കളക്ടർ എം.ജി. രാജമാണിക്യം. ഈ കടുംബത്തിന് സഹായം നൽകാനാഗ്രഹിക്കുന്നവർക്ക് ജില്ല കളക്ടറുടെയും ജിഷയുടെ അമ്മ രാജേശ്വരിയുടെയും പേരിൽ ആരംഭിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. എസ്ബിഐ പെരുമ്പാവൂർ ശാഖയിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പർ 35748602803, ഐഎഫ്എസ്സി കോഡ് എസ്ബിഐഎൻ 0008661.
<ആ>സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റം: ലളിത കുമാരമംഗലം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ദളിത് പെൺകുട്ടിയോട് നടത്തിയതു സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നു ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ലളിത കുമാരമംഗലം. ഈ സംഭവം വളരെ നീചമായ രീതിയിലാണു നടന്നതെന്നും അന്വേഷണം തൃപ്തികരമല്ലെന്നും അവർ പറഞ്ഞു.
ഒരു ദളിത് കുടുംബത്തെ ഇത്തരത്തിൽ ആക്രമിച്ചിട്ടു പോലീസ് സംവിധാനം ക്രിയാത്മകമായി ഇടപെടാതിരുന്നത് അപലപനീയമാണെന്നു കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ഇന്നലെ രാവിലെ 11 ഓടെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിയ ലളിത കുമാരമംഗലം അവിടെ കൂടിനിന്ന സ്ത്രീകളടക്കമുള്ളവരുടെ പരാതികൾ കേട്ടു.
<ആ>കുറ്റവാളികൾക്ക് കനത്തശിക്ഷ നൽകണം: കത്തോലിക്കാ കോൺഗ്രസ്
കോട്ടയം: കേരളത്തിൽ മുൻപെങ്ങും ഇല്ലാത്ത തരത്തിൽ സ്ത്രീപീഡനം വർധിക്കുന്നത് കുറ്റവാളികൾക്ക് കനത്തശിക്ഷ നൽകാത്തതിനാലാണെന്നും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട ജിഷയുടെ അതിദാരുണമായ ദുരന്തം ആവർത്തിക്കാതിരിക്കാൻ സർക്കാർ ശക്തമായ സ്ത്രീസുരക്ഷാ പദ്ധതിക്കു നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകണമെന്നും കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.
കോട്ടയം കേന്ദ്ര കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വി.വി.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജേക്കബ് പാലക്കാപിള്ളി, ജനറൽസെക്രട്ടറി അഡ്വ.ബിജു പറയന്നിലം, ജോസുകുട്ടി ജോർജ്, സൈബി അക്കര, സാജു അലക്സ്, സ്റ്റീഫൻ ജോർജ്, അഡ്വ.ടോണി ജോസഫ്, ഡേവിഡ് പുത്തൂർ, ബേബി പെരുമാലി, ഡേവിസ് തുളുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
<ആ>സമാനതകളില്ലാത്ത ക്രൂരത: സീറോ മലബാർ മാതൃവേദി
മൂവാറ്റുപുഴ: കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി കൊലചെയ്യപ്പെട്ടത് അതിക്രൂരവും പൈശാചികവും സമാനതകളില്ലാത്തതുമായ സംഭവമാണെന്ന് സീറോ മലബാർ മാതൃവേദി പ്രസ്താവിച്ചു. സംഭവത്തിൽ ഉത്കണ്ഠയും ഖേദവും അംഗങ്ങൾ രേഖപ്പെടുത്തി. മാതൃവേദി ദേശീയ ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുപറമ്പിലിനോടൊപ്പം ഭാരവാഹികളായ ഡെൽസി ലൂക്കാച്ചൻ, ജിജി ജേക്കബ്, മേരി സെബാസ്റ്റ്യൻ എന്നിവർ കൊലചെയ്യപ്പെട്ട ജിഷയുടെ വീട് സന്ദർശിച്ചു. സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന കാര്യത്തിൽ ഉറപ്പുവരുത്തണമെന്നും മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
<ആ>അന്വേഷണം ഊർജിതമാക്കണമെന്ന് കെസിബിസി വനിതാ കമ്മീഷൻ
കൊച്ചി: പെരുമ്പാവൂരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിനുള്ള പോലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് കെസിബിസി വനിതാ കമ്മീഷൻ സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായി പെരുമാറുന്നവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം. സ്ത്രീസുരക്ഷ പൊള്ളയായ വാഗ്ദാനമല്ലെന്നു തെളിയിക്കാൻ സമൂഹത്തിനും സർക്കാരിനും ബാധ്യതയുണ്ട്. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതോടൊപ്പം സമൂഹത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്നുള്ള സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
<ആ>ജിഷ സംഭവത്തിൽ ജുഡീഷൽ കമ്മീഷൻ വേണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
കൊച്ചി: ജിഷയുടെ ദാരുണമായ കൊലപാതകത്തെ തുടർന്ന് കേരള പോലീസിന്റെ അനാസ്ഥ ഉൾപ്പെടെ നിയമവാഴ്ച ഉറപ്പുവരുത്തുന്നതിലുണ്ടായ പരാജയത്തെ സംബന്ധിച്ച് ജുഡീഷൽ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന തത്വമായ നിയമവാഴ്ചയുടെ നഗ്നമായ ലംഘനമാണ് ഈ സംഭവത്തെത്തുടർന്ന് ഭരണകൂടം സ്വീകരിച്ച ഉദാസീന നടപടികൾ കാണിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
<ആ>ജിഷയുടെ അമ്മയെ മനോരോഗിയായി ചിത്രീകരിക്കാൻ ശ്രമമെന്ന്
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ മനോരോഗിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി ജസ്റ്റീസ് ഫോർ ജിഷ സമരസമിതി കൺവീനർ ലൈലാ റഷീദ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ജിഷയുടെ അമ്മയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമം നടത്തുന്നത്. ഇതു ശക്തമായി എതിർക്കും. കൊലപാതകം ഒരാളാണു നടത്തിയതെന്ന പോലീസ് ഭാഷ്യം വിശ്വസനീയമല്ല. ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. വീട്ടിൽ നിന്നു ശാസ്ത്രീയമായ തെളിവെടുപ്പു നടത്താനുള്ള സംവിധാനങ്ങൾ പോലീസ് ഇനിയും സ്വീകരിച്ചിട്ടില്ല. വീട് സീൽ പോലും ചെയ്തിട്ടില്ല. ജിഷയ്ക്കും അമ്മയ്ക്കും നേരെ നേരത്തെയുണ്ടായ അക്രമങ്ങളും അന്വേഷണ പരിധിയിൽ എത്തണമെന്നും ലൈലാ റഷീദ് പറഞ്ഞു.
ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ കരിദിനമായി ആചരിക്കുമെന്ന് കൾച്ചറൽ അക്കാദമി ഫോർ പീസ് ചെയർപേഴ്സൺ ബീന സെബാസ്റ്റ്യൻ പറഞ്ഞു. രാവിലെ പെരുമ്പാവൂരിൽ പൊതുസമ്മേളനം നടത്തും. വൈകുന്നേരം നാലിന് മറൈൻ ഡ്രൈവിൽ റാലി സംഘടിപ്പിക്കും. എല്ലാ വനിതാ സംഘടനകളിലെയും പ്രവർത്തകർ റാലിയിൽ പങ്കെടുക്കുമെന്ന് ബീന സെബാസ്റ്റ്യൻ പറഞ്ഞു.
<ആ>ജിഷയുടെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
കൊച്ചി: നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഫലപ്രദമല്ലാത്തതിനാൽ സംഭവത്തിൽ സിബിഐ അന്വേഷണത്തിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി.ബി. മിനി ഹൈക്കോടതിയിൽ ഹർജി നൽകി. ക്രൂരമായ ആക്രമണത്തെ തുടർന്ന് ജിഷ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച കഴിയുമ്പോഴും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പോലീസിനു ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വനിത പോലീസ് ഉദ്യോഗസ്ഥരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയോ അന്വേഷണം സിബിഐക്കു വിടുകയോ വേണമെന്നാണ് ഹർജിയിലെ ആവശ്യം. ജിഷയുടെ കൊലപാതകം നാടിനെ നടുക്കിയ സംഭവമാണ്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ജിഷയുടെ മാതാവ് രാജേശ്വരി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
<ആ>അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് ഹർജി
പെരുമ്പാവൂർ: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കുറുപ്പംപടി ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. പൊതുപ്രവർത്തകനയ തൃശൂർ സ്വദേശി പി.ഡി. ജോസഫാണു കുറുപ്പംപടി കോടതിയിൽ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഒമ്പതിന് കേസ് പരിഗണിക്കും.
നിലവിലെ കേസന്വേഷണത്തിൽ കുറുപ്പംപടി എസ്ഐയും പെരുമ്പാവൂർ ഡിവൈഎസ്പിയും അലംഭാവം കാണിച്ചതിനാൽ തെളിവുകൾ നശിപ്പിക്കപ്പെട്ടെന്ന് ഹർജിയിൽ ചൂണ്ടികാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.