തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് പോസ്റ്ററുകൾ; രണ്ടു പേർ അറസ്റ്റിൽ
Friday, May 6, 2016 11:29 AM IST
മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് പോസ്റ്ററുകൾ പതിച്ച യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വിവാദമായ ഇന്ദുലേഖ സോപ്പ് കേസിലെ പരാതിക്കാരനായ മാനന്തവാടി അമ്പുകുത്തി സ്വദേശി കെ. ചാത്തു (60), തിരുനെല്ലി അപ്പപാറ സ്വദേശിനി ഗൗരി (27) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് തൊണ്ടർനാട്–കുഞ്ഞോം ടൗണിലെത്തിയ ഇവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക എന്ന് പോരാട്ടത്തിന്റെ പേരിലുള്ള ആഹ്വാനമുള്ള പോസ്റ്ററുകളാണ് പതിച്ചത്. കുഞ്ഞോത്ത് പോസ്റ്റർ പതിച്ച ഇവർ നിരവിൽപ്പുഴ മട്ടിലയത്ത് പോസ്റ്റർ പതിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ലെന്നാരോപിച്ച് സോപ്പ് കമ്പനിക്കെതിരെയും ചലച്ചിത്രതാരം മമ്മൂട്ടിക്കെതിരെയും ഉപഭോക്‌തൃ കോടതിയിൽ പരാതി നൽകിയ ആളാണ് പിടിയിലായ ചാത്തു. ചാത്തുവിനും ഗൗരിക്കുമെതിരെ യുഎപിഎ ചുമത്തുമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.