രാത്രി ക്വാർട്ടേഴ്സ് അനുവദിച്ചതറിയിച്ചു; രാവിലെ അറിയുന്നതു മരണ വാർത്ത
Monday, May 23, 2016 1:12 PM IST
മുളങ്കുന്നത്തുകാവ് (തൃശൂർ): ശിവദാസന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കാതെ കുടുംബവും നാട്ടുകാരും. മുളങ്കുന്നത്തുകാവ് കോഞ്ചിറ അമ്മൻകുഴി റോഡിൽ കരിങ്കപ്പുള്ളി വീട്ടിൽ കൃഷ്ണന്റെ മകൻ ശിവദാസൻ(52) ആണ് കൊച്ചിയിലെ നാവിക ആസ്‌ഥാനത്തു വെടിയേറ്റു മരിച്ചത്. എട്ടുവർഷം മുമ്പാണ് ശിവദാസനും കുടുംബവും മുളങ്കുന്നത്തുകാവിൽ സ്‌ഥലം വാങ്ങി വീടുവച്ച് താമസിക്കാൻ തുടങ്ങിയിത്. 15 വർഷം മുമ്പ് പട്ടാളത്തിൽനിന്നു വിരമിച്ചതിനുശേഷം വീണ്ടും നാവികസേനയിൽ ജോലിക്കെത്തുകയായിരുന്നു.

ഇന്നലെ രാത്രി ഏഴിനു ഭാര്യ ഗിരിജയെ വിളിച്ച് വിശേഷങ്ങൾ അന്വേഷിച്ചിരുന്നു. കൊച്ചിയിൽ ക്വാർട്ടേഴ്സ് അനുവദിച്ചു കിട്ടിയിട്ടുണ്ടെന്നും പാചകത്തിനുള്ള ഗ്യാസിനും മറ്റു സൗകര്യങ്ങൾക്കും അപേക്ഷ നൽകിയതായും അടുത്ത ദിവസം തന്നെ നമുക്കൊരുമിച്ച് ക്വാർട്ടേഴ്സിൽ താമസിക്കാമെന്നും പറഞ്ഞാണ് ശിവദാസൻ ഫോൺ വച്ചത്. ഇന്നലെ രാവിലെ ഏഴിനു ശേഷമാണ് ഭർത്താവിന്റെ മരണവിവരം ഗിരിജ അറിഞ്ഞത്.ഒരു വർഷം മുമ്പ് ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നാണ് സ്‌ഥലം മാറി കൊച്ചിയിൽ എത്തിയത്. എന്നാൽ ഇവിടെ അമിത ജോലിഭാരമാണെന്നു ശിവദാസൻ ഭാര്യയോടു പറയാറുണ്ടായിരുന്നുവത്രേ. ഒരുവർഷം കൂടി എല്ലാം സഹിച്ച് ജോലി ചെയ്യുമെന്നും അതിനുശേഷം സർവീസിൽനിന്നു വിരമിക്കാമെന്നും ഭാര്യയോടു പറഞ്ഞിരുന്നു.


മരണവിവരമറിഞ്ഞ് തളർന്നുവീണ ഗിരിജയെ മകളും പേരക്കുട്ടികളും ചേർന്നാണ് ആശ്വസിപ്പിക്കുന്നത്. അനിഷ, ബിനിഷ എന്നീ രണ്ടു പെൺമക്കളാണുള്ളത്. മരുമക്കൾ: പ്രസൂൺ(എആർ ക്യാമ്പ്, തൃശൂർ), അൽജിൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.