വായ്പാതട്ടിപ്പ്: മുൻ ബാങ്ക് മാനേജർക്ക് മൂന്നു വർഷം തടവ്
Monday, May 23, 2016 1:23 PM IST
കൊച്ചി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ എസ്ബിഐ പട്ടാമ്പി ശാഖ മുൻ മാനേജരേയും ഇടനിലക്കാരനേയും കോടതി ശിക്ഷിച്ചു.

ഒന്നാം പ്രതിയും മുൻ ബാങ്ക് മാനേജരുമായിരുന്ന തൃശൂർ പേരാമംഗലം നന്ദനം വീട്ടിൽ ആർ.ഡി.നമ്പൂതിരി (56), പാലക്കാട് പല്ലശേരി കാരാട്ട്പറമ്പിൽ കെ.പി.ഇബ്രാഹിംകുട്ടി (59) എന്നിവരെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്.സന്തോഷ് കുമാർ ശിക്ഷിച്ചത്.


ആർ.ഡി.നമ്പൂതിരിയെ വിവിധ വകുപ്പുകളിലായി മൂന്ന് വർഷം തടവിനും 30,000 രൂപ പിഴയ്ക്കും രണ്ടാം പ്രതി ഇബ്രാഹിംകുട്ടിയെ ഒരു വർഷം തടവിനും 10,000 രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. ഒന്നാം പ്രതി പട്ടാമ്പി ശാഖാ മാനേജരായിരുന്ന 2005–2006 കാലഘട്ടത്തിൽ ഇടനിലക്കാരൻ നിർദേശിക്കുന്നവർക്ക് നടപടിക്രമങ്ങൾ പാലിക്കാതെ വായ്പ നൽകി ബാങ്കിന് നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.