വിചാരണക്കോടതി മാറ്റം: വിജിലൻസ് കോടതി അനുമതിയായില്ല; കേസ് ജൂലൈ എട്ടിന്
Thursday, June 23, 2016 1:25 PM IST
തൃശൂർ: പാമോയിൽ കേസിന്റെ വിചാരണക്കോടതി മാറ്റിയതിനു തൃശൂർ വിജിലൻസ് കോടതി അനുമതിയായില്ല. കോടതി മാറ്റിയതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കോടതിയിൽ എത്തിയിട്ടില്ലെന്നു സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ ലീഗൽ അഡ്വൈസർ അറിയിച്ചു. ഉത്തരവ് ഹാജരാക്കാൻ പ്രതിഭാഗത്തിനോടു വിജിലൻസ് കോടതി ജഡ്ജ് സി. ജയചന്ദ്രൻ നിർദേശിച്ചു. കേസിൽ കുറ്റപത്രം സംബന്ധിച്ച വിചാരണാനടപടികൾ ആരംഭിക്കുന്നത് പരിഗണിക്കുന്നതിനിടെ ഇന്നലെ പ്രതിഭാഗം അഭിഭാഷകൻ കോടതി മാറ്റിയത് അറിയിച്ചതോടെയാണ് ഉത്തരവ് ഹാജരാക്കാൻ കോടതി നിർദേശിച്ചത്. കേസ് ജൂലൈ എട്ടിനു പരിഗണിക്കുന്നതിനായി മാറ്റിവച്ചു.


വിചാരണ തിരുവനന്തപുരം വിജിലൻസ് കോടതിയിലേക്കു മാറ്റാൻ ഇക്കഴിഞ്ഞ ഒന്നിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എട്ടാം പ്രതി പി.ജെ. തോമസ് സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റീസ് കെമാൽപാഷയുടെ ഉത്തരവ്. കേസിലെ ഭൂരിഭാഗം പ്രതികളും സാക്ഷികളും തിരുവനന്തപുരം ജില്ലക്കാരാണെന്നും തൃശൂരിൽ വിചാരണ നടത്തുന്നത് ഇവർക്കു ബുദ്ധിമുട്ടാണെന്നുമായിരുന്നു ഹർജിയിലെ പരാതി. വിചാരണ മാറ്റുന്നതിൽ തടസമില്ലെന്നു വിജിലൻസും ടി.എച്ച്. മുസ്തഫയും കോടതിയെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.