സരിത ക്ഷണിച്ചതു ഫോണിലൂടെ: കെ.പി. മോഹനൻ
സരിത ക്ഷണിച്ചതു ഫോണിലൂടെ: കെ.പി. മോഹനൻ
Friday, June 24, 2016 2:12 PM IST
കൊച്ചി: സോളാർ തട്ടിപ്പുകേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും നടത്തിയിരുന്ന ടീം സോളാർ കമ്പനിയുടെ അവാർഡ്ദാന ചടങ്ങിലേക്കു സരിത തന്നെ ക്ഷണിച്ചതു ഫോണിലൂടെയാണെന്നു മുൻമന്ത്രി കെ.പി. മോഹനൻ ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷനിൽ മൊഴി നൽകി.

വീട്ടിൽ നേരിട്ടെത്തി തന്നെ ക്ഷണിച്ചെന്ന സരിതയുടെ മൊഴി തെറ്റാണ്. 2011 ജൂണിൽ എറണാകുളത്തു ടീം സോളാർ സംഘടിപ്പിച്ച പരിസ്‌ഥിതി അവാർഡ് വിതരണത്തിനായാണു ലക്ഷ്മി നായർ എന്ന പേരിൽ സരിത തന്നെ ഫോണിൽ വിളിച്ചത്. പിന്നീടും ഇതേ ആവശ്യത്തിനായി വിളിച്ചിരുന്നു. എറണാകുളത്തു ഡ്രീംസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നടൻ മ

മ്മൂട്ടിക്കാണ് അവാർഡ് നൽകിയത്. ഹൈബി ഈഡൻ എംഎൽഎ, അന്നത്തെ കൊച്ചി മേയർ ടോണി ചമ്മണി, നടി കവിയൂർ പൊന്നമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. സരിതയാണു തന്നെ വേദിയിലേക്കു ക്ഷണിച്ചത്. എന്നാൽ, ആർ.ബി. നായർ എന്ന ബിജു രാധാകൃഷ്ണനെ കണ്ടതായി ഓർമയില്ല. അങ്ങനെ ഒരാളെ പരിചയമില്ലെന്നും അദ്ദേഹം മൊഴി നൽകി.


സരിതയും കെ.പി. മോഹനനും 2012 ഓഗസ്റ്റ് 15നും 2013 ഡിസംബർ 15നും ഇടയിൽ ഒരു എസ്എംഎസ് ഉൾപ്പെടെ ആകെ എട്ടു തവണ ഫോണിൽ ബന്ധപ്പെട്ടുവെന്നു സരിതയുടെ ഫോൺകോൾ ഡീറ്റെയിൽസ് പരിശോധിച്ച കമ്മീഷന്റെ അഭിഭാഷകൻ സി. ഹരികുമാർ ചൂണ്ടിക്കാട്ടി.

തന്റെ പേഴ്സണൽ സ്റ്റാഫിന്റെ കൈവശമുള്ള തന്റെ പേഴ്സണൽ ഫോണിലേക്കു വന്ന കോളുകളാണിവയെന്നു മുൻ മന്ത്രി മറുപടി നൽകി. മന്ത്രിയായശേഷം ഔദ്യോഗിക ഫോൺ മാത്രമേ തന്റെ കൈവശം വയ്ക്കാറുണ്ടായിരുന്നുള്ളൂ എന്നും കെ.പി. മോഹനൻ കമ്മീഷനിൽ മൊഴി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.