ആംഗൻവാടി ജീവനക്കാർക്കു ശമ്പളം പകുതി സർക്കാരും പകുതി തദ്ദേശ സ്‌ഥാപനങ്ങളും നൽകും
Monday, June 27, 2016 3:09 PM IST
കോട്ടയം: ആംഗൻവാടി ജീവനക്കാർക്കു കഴിഞ്ഞ ഏപ്രിൽ മുതൽ വർധിപ്പിച്ച ശമ്പളത്തിന്റെ പകുതി സർക്കാരും പകുതി തദ്ദേശ സ്‌ഥാപനങ്ങളും നൽകുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചതായി ആംഗൻവാടി സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പു നൽകിയത്.

ആംഗൻവാടി വർക്കർക്ക് 5600 രൂപയും ഹെൽപ്പർ 4100 രൂപയുമായിരുന്നു പ്രതിമാസ ശമ്പളം. ഇതു യഥാക്രമം 10000 രൂപയായും 7000 രൂപയായും വർധിപ്പിച്ച കഴിഞ്ഞ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ മുൻ യുഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ആവശ്യത്തിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞു ഭൂരിഭാഗം തദ്ദേശ സ്‌ഥാപനങ്ങളും സർക്കാർ ഉത്തരവ് നടപ്പാക്കാൻ തയാറായില്ല. ശമ്പളം പൂർണമായും സർക്കാർ നൽകുക, താത്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുക, ഒരു മാസത്തെ വേതനം ഓണത്തിനു ഉത്സവബത്ത നൽകുക, 3000 രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, സമൂഹ്യ നീതി മന്ത്രി എന്നിവർക്കും അസോസിയേഷൻ നിവേദനം നൽകി. പ്രസിഡന്റ് കെ.എസ്. രമേശ്ബാബു, ഭാരവാഹികളായ സി.എക്സ്. ത്യേസ്യാ, അന്നമ്മ ജോർജ്, ഷാലി തോമസ്, ഫിനി മാത്യു, വി.ഓമന, ബിൻസി ജോസഫ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.