സുധീരനെതിരേ വിമർശനവുമായി എം.എം. ഹസൻ
സുധീരനെതിരേ വിമർശനവുമായി എം.എം. ഹസൻ
Tuesday, June 28, 2016 1:24 PM IST
തിരുവനന്തപുരം: വി.എം. സുധീരനെതിരെ വിമർശനവുമായി കെപിസിസി ഉപാധ്യക്ഷൻ എം.എം. ഹസൻ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചത് നല്ല മാതൃകയാണെന്ന് ഹസൻ അഭിപ്രായപ്പെട്ടു. വിവാഹ നിശ്ചയത്തിനു പോകുന്നതിനു പാർട്ടി ഒരു നേതാവിനും വിലക്കേർപ്പെടുത്തിയിട്ടില്ല പങ്കെടുക്കേണ്ടത് ഓരോരുത്തരുടെയും ഔചിത്യബോധപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസ് തുടരന്വേഷണം സിബിഐക്കു വിട്ട ഹൈക്കോടതി വിധി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്യാൻ അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാടുകൾ നിർഭാഗ്യകരമാണ്. കോടതിയിൽ പ്രതികളുടെ വാദമാണ് അഡ്വക്കറ്റ് ജനറൽ ഉന്നയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, എം.വി. ജയരാജൻ, ടി.വി. രാജേഷ് എംഎൽഎ എന്നിവരുടെ നേരേയുണ്ടായ ആക്രമണത്തെത്തുടർന്നാണ് 2012ൽ മുസ്ലിം ലീഗ് പ്രവർത്തകനായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. സർക്കാർ മാറിയതുകൊണ്ടു കേസിന് ആസ്പദമായ സംഭവത്തിനു മാറ്റം വരുന്നില്ല. സംസ്‌ഥാന സർക്കാരിന്റെയും പോലീസിന്റെയും പ്രതിനിധിയായി വാദിക്കേണ്ട എജി പ്രതികൾക്കുവേണ്ടി കോടതിയിൽ വാദിച്ചത് ചരിത്രത്തിലാദ്യമാണ്. സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് എജി ശ്രമിക്കുന്നതെന്ന് ഹസൻ കുറ്റപ്പെടുത്തി.


കേസന്വേഷണം പകുതിയായപ്പോഴാണ് ഇത്തരമൊരു വിധിയുണ്ടായത്. പ്രതികൾ കൂറുമാറുന്നതുപോലെ അഡ്വക്കറ്റ് ജനറൽ കൂറുമാറുന്നതു ചരിത്രത്തിലാദ്യമാണ്. ലാവ്ലിൻ കേസിൽ പിണറായിക്കുവേണ്ടി അപ്പീലിനു പോയ അഡ്വ. സി.പി. സുധാകർ പ്രസാദ്, സംസ്‌ഥാന സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായതിലെ ഗൂഢാലോചന ഇതിൽനിന്നു മനസിലാക്കാൻ കഴിയും.

എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ കീഴിൽ ഇന്നു ജനങ്ങൾക്കു നീതി ലഭിക്കുന്നില്ല. സിപിഎമ്മിന് ഒരു നീതി, മറ്റുള്ളവർക്കു മറ്റൊരു നീതി എന്ന രീതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ദളിത് പെൺകുട്ടികളുടെ നേർക്കുണ്ടായ അതിക്രമങ്ങളുടെ കാര്യത്തിലും സർക്കാർ നിലപാടുകൾ പ്രതികൾക്ക് അനുകൂലമാണെന്നും ഹസൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.