കലബുറഗി റാഗിംഗ്: നിലപാട് തേടി
Thursday, June 30, 2016 1:45 PM IST
കൊച്ചി: കർണാടകയിലെ കലബുറഗി റാഗിംഗ് കേസിൽ മുൻകൂർ ജാമ്യം തേടി അൽ ഖമർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സീനിയർ വിദ്യാർഥിനിയും കടുത്തുരുത്തി സ്വദേശിനിയുമായ ശില്പ ജോസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞു.ഹർജി പരിഗണിക്കുന്ന ത് എട്ടിലേക്കു മാറ്റിയിട്ടുണ്ട്.

കേസിൽ കർണാടക ഡിവൈഎസ്പി അന്വേഷണം നടത്തുന്നതായി അറിഞ്ഞുവെന്നും പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ശില്പ ഹർജി നൽകിയത്. കഴിഞ്ഞ മേയിൽ നഴ്സിംഗ് സ്കൂളിൽ ജൂണിയർ വിദ്യാർഥിനി അശ്വതി ക്രൂരമായ റാഗിംഗിന് ഇരയായ സംഭവത്തിൽ തനിക്കു പങ്കില്ലെന്നു ഹർജിക്കാരി പറയുന്നു. മേയ് ഒമ്പതിനു റാഗിംഗിന് ഇരയായെന്നു പറയുന്ന അശ്വതിയെ ബസവേശ്വര ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പറയുന്നുണ്ട്. മേയ് 15ന് എടപ്പാളിൽ എത്തിയ അശ്വതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണു പരാതി നൽകിയത്. കോഴിക്കോട്ട് എത്തിയശേഷം പോലീസിൽ നൽകിയ പരാതി കർണാടക പോലീസിനു കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടുന്നതെന്ന് ഹർജിയിൽ പറയുന്നു.


കേസിൽ നാലാം പ്രതിയായ ശില്പ ഒളിവിലാണെന്നാണു കർണാടക പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.