കോട്ടായി ഗ്രാമമുണർന്നതു രജത്തിന്റെ മരണവാർത്ത കേട്ട്
കോട്ടായി ഗ്രാമമുണർന്നതു രജത്തിന്റെ മരണവാർത്ത കേട്ട്
Thursday, June 30, 2016 1:53 PM IST
പാലക്കാട്: കുഴൽമന്ദത്തിനടുത്ത കോട്ടായി ഗ്രാമം ഇന്നലെയുണർന്നതു രജത്തിന്റെ മരണവാർത്ത കേട്ട്. അവധിക്കാലം കഴിഞ്ഞു ഡൽഹിയിലേക്കു മടങ്ങിയ പ്രിയ കൂട്ടുകാരന്റെ ഓർമകളിൽ സങ്കടപ്പെട്ടിരിക്കാൻ മാത്രമേ ഇവിടത്തെ കൂട്ടുകാർക്കു കഴിയുന്നുള്ളു. ബുധനാഴ്ച രാത്രി ഡൽഹിയിൽ*പാൻമസാല വില്പനക്കാരുടെ മർദനമേറ്റാണു രജത് മരിച്ചത്.

കോട്ടായി ശാസ്ത്രപുരം പ്രേംനിവാസിൽ ഉണ്ണികൃഷ്ണന്റെ മകനാണു രജത്. ഉണ്ണികൃഷ്ണനും കുടുംബവും 20 വർഷത്തോളമായി ഡൽഹി മയൂർ വിഹാറിലാണു താമസം. ഉണ്ണിക്കൃഷ്ണൻ അവിടെ ഒരു സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്. അവധിക്കാലം കഴിഞ്ഞു പത്തുദിവസം മുമ്പാണ് അമ്മ കൃഷ്ണയ്ക്കും സഹോദരൻ രാജീവിനുമൊപ്പം രജത് ഡൽഹിക്കു തിരിച്ചുപോയത്.


രജത്തിന്റെ മുത്തച്ഛൻ നാരായണനും മുത്തശി പ്രേമലതയുമാണ് ഇപ്പോൾ കോട്ടായിയിലെ വീട്ടിൽ താമസം.

ആഴ്ചകളോളം തറവാട്ടുവീട്ടിൽ കളിച്ചുല്ലസിച്ചു തിരിച്ചുപോയതിനു പിന്നാലെ പേരക്കുട്ടിയുടെ മരണ വിവരം അറിഞ്ഞ ദുഃഖത്തിൽനിന്ന് ഇവർ ഇനിയും മോചിതരായിട്ടില്ല. വാർത്ത അറിഞ്ഞ ബന്ധുക്കളും നാട്ടുകാരും തറവാട് വീട്ടിലെത്തി ഇവരെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.