ബസ് കണ്ടക്ടർ കരുണ കാട്ടിയില്ല; ഗർഭിണി പെരുവഴിയിലായി
Friday, July 1, 2016 2:58 PM IST
തലയോലപ്പറമ്പ്: ഗർഭിണിയായ യുവതി സ്വകാര്യ ബസ് കണ്ടക്ടറുടെ മനഃസാക്ഷിയില്ലായ്മ മൂലം പ്രസവവേദനയിൽ പുളഞ്ഞ് കടത്തിണ്ണയിൽ ഇരിക്കേണ്ടിവന്നു.

പോലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ യുവതിക്കു തുണയായി. വൈക്കം–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസി ൽ ഇന്നലെ രാവിലെ ഒൻപത രയോടെയാണു സംഭവം.

വൈക്കം വാഴമന സ്വദേശിനിയായ ഇരുപത്തഞ്ചുകാരി പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് രാവിലെ എട്ടോടെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തി. യുവതിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു.

ടാക്സി പിടിക്കാൻ പണമില്ലാതിരുന്ന യുവതിയും അമ്മയും സഹോദരനുംകൂടി സ്വകാര്യ ബസിൽ കയറി.
ടിക്കറ്റെടുത്ത് കുറച്ചുദൂരം ചെന്നപ്പോഴാണു ബസ് കല്ലറ വഴി പോകുന്നതിനാൽ ആശുപത്രിയിലെത്താൻ സമയമെടുക്കുമെന്ന് അറിഞ്ഞത്.


തലയോലപ്പറമ്പിലിറങ്ങി വേറേ ബസിനു പോകാൻ പണമില്ലെന്നും അവിടെവരെയുള്ള ടിക്കറ്റ് ചാർജ് കഴിഞ്ഞ് ബാക്കിതുക നൽകാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ തയാറായില്ല. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ ഒരു വനിതാ സിപിഒ ഇടപെട്ടിട്ടും കണ്ടക്ടറുടെ മനസ് മാറിയില്ല.

തലയോലപ്പറമ്പിലിറങ്ങി വഴിവക്കിലെ കടത്തിണ്ണയിലിരുന്ന് വേദനകൊണ്ട് പുളഞ്ഞ യുവതിയെക്കുറിച്ച് ബസിലുണ്ടായിരുന്ന വനിതാ സിപിഒ സ്റ്റേഷനിലറിയിച്ചു. ഉടൻ തലയോലപ്പറമ്പ് പോലീസും സംഭവം കണ്ടുനിന്ന സുമനസുകളും സഹായവുമായെത്തി. ഇവരിടപെട്ട് ടാക്സി കാറിൽ ഗർഭിണിയെ മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.