റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അപകടം: മൂന്നംഗ കുടുംബം ശ്വാസംമുട്ടി മരിച്ചു
റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അപകടം: മൂന്നംഗ കുടുംബം ശ്വാസംമുട്ടി മരിച്ചു
Thursday, July 21, 2016 11:48 AM IST
തിരുവനന്തപുരം: റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു വാതകം ചോർന്നു തീപിടിച്ച് മൂന്നംഗ കുടുംബം ശ്വാസംമുട്ടി മരിച്ചു. ധനുവച്ചപുരം പരുത്തിവിള ഗ്രേസ് കോട്ടേജിൽ അനിൽരാജ് (33), ഭാര്യ അരുണ (27), മകൾ അലീഷ (നാല്) എന്നിവരാണ് മരിച്ചത്.

നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജ് വർക്ഷോപ്പിലെ ഇൻസ്ട്രക്ടറാണ് അനിൽരാജ്. ഇവിടത്തെ ഇലക്ട്രോണിക്സ് ലാബിൽ അസിസ്റ്റന്റാണ് അരുണ. മകൾ അലീഷ നാലാഞ്ചിറ സെന്റ് ഗൊരേത്തീസ് സ്കൂൾ വിദ്യാർഥിനിയാണ്. ഒന്നര വർഷമായി കുടുംബം മരുതൂരിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു.

ഇന്നലെ അർധരാത്രിക്കുശേഷമായിരുന്നിരിക്കണം സംഭവമെന്നു കരുതുന്നു. മുക്കോലയ്ക്കൽ, മരുതൂർ ജംഗ്ഷനു സമീപം കുഴിക്കടവീട്ടിൽ മൂന്നുനില കെട്ടിടത്തിന്റെ സെല്ലാറിലാണു കുടുംബം ഒന്നര വർഷമായി താമസിച്ചുവന്നിരുന്നത്.


പുലർച്ചെതന്നെ ഉണരുന്ന അനിൽരാജിനെ രാവിലെ ഏഴു മണിയായിട്ടും കാണാതായതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തറിയുന്നത്.

മണ്ണന്തല പോലീസ് സ്‌ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോൾ വാതകം കത്തിയതിന്റെ രൂക്ഷഗന്ധം വരികയായിരുന്നു. വായുസഞ്ചാരം കുറവായിരുന്ന വീടിന്റെ മൂലയ്ക്കിരുന്ന റെഫ്രിജറേറ്റർ കത്തിക്കരിഞ്ഞ നിലയിലാ യിരുന്നു.

ഇതിൽനിന്നു ചോർന്ന വാതകം മുറിയാകെ പടർന്നുപിടിച്ച് കത്തുകയായിരുന്നുവെന്നു കരുതുന്നു. അലീഷയുടെ മൃതദേഹം കട്ടിലിലും അനിൽ രാജിന്റെയും അരുണയുടെയും മൃതദേഹം നിലത്തുമാണ് കിടന്നിരുന്നത്.

അനിൽ രാജിന്റെ മുഖത്തിന്റെ ഒരു ഭാഗം വികൃതമായിരുന്നു. തീ കത്തിപ്പടർന്നു മുറികളാകെ കറുത്തപുകയും കരിയും ദൃശ്യമാണ്. വീട്ടുപകരണങ്ങളെല്ലാം കത്തിക്കരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.