പാലാ മാർക്കറ്റിംഗ് സൊസൈറ്റിയിൽ കോടികളുടെ അഴിമതി നടന്നെന്ന് വിജിലൻസ് റിപ്പോർട്ട്
Sunday, July 24, 2016 12:24 PM IST
കോട്ടയം: പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഒത്താശയോടെ കോടികളുടെ അഴിമതി നടന്നതായി വിജിലൻസ് ത്വരിത പരിശോധനാ റിപ്പോർട്ട്.

സുലഭാ സൂപ്പർ മാർക്കറ്റുകളുടെ നടത്തിപ്പിലടക്കം വൻ സാമ്പത്തിക തിരിമറി നടന്നിട്ടുള്ളതായി റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ സർക്കാർ കാലത്ത് നടന്ന അന്വേഷണത്തിൽ റിപ്പോർട്ടിൻമേൽ നടപടികളൊന്നുമുണ്ടായില്ല. പാലായിലെ പ്രമുഖ സഹകരണ സ്‌ഥാപനമായിരുന്ന പാലാ റബർ മാർക്കറ്റിംഗ് സൊസൈറ്റിക്കെതിരേ പരാതി വ്യാപകമായതിനെ തുടന്നാണ് വിജിലൻസ് ത്വരിത പരിശോധന നടത്തിയത്.

2015 മേയ് 30നു കോട്ടയം വിജിലൻസ് യൂണിറ്റ് ഡയറക്ടർക്ക് സമർപ്പിച്ച ത്വരിത പരിശോധനാ റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പേരിൽ നിക്ഷേപം സ്വീകരിക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ബാങ്കിംഗ് നിയമങ്ങൾ കാറ്റിൽ പറത്തിയാണു പണമിടപാടുകൾ നടന്നതെന്നും റിപ്പോർട്ടിലുണ്ട്.


സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച സുലഭാ മാർക്കറ്റുകളുടെ പ്രവർത്തനങ്ങൾക്കായി പണം ചെലവഴിച്ചതിലും ക്രമക്കേടുകളുണ്ട്.

ഡയറക്ടർ ബോർഡ് അംഗങ്ങൾ സൊസൈറ്റിയുടെ പണമുപയോഗിച്ച് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായും റിപ്പോർട്ട് വ്യക്‌തമാക്കുന്നു.

കൊച്ചിയിൽ ഫാക്ടറി തുടങ്ങിയതിലും വിവിധ ജില്ലകളിൽ വസ്തുക്കൾ വാങ്ങിയതിലും അഴിമതി നടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.