ഒഡീഷയിൽ താപ വൈദ്യുതനിലയം സ്‌ഥാപിക്കും
Sunday, July 24, 2016 12:43 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ബൈതരണി പദ്ധതി രൂപമാറ്റത്തോടെ നടപ്പാക്കാൻ സർ ക്കാർ ഒരുങ്ങുന്നു. ബൈതരണി യിലെ കൽക്കരി പാടത്തുനിന്നു ക ൽക്കരി ശേഖരിക്കുന്നതിനൊപ്പം ഒഡീഷയിൽ താപ വൈദ്യുതിനി ലയം സ്‌ഥാപിച്ചു വൈദ്യുതി ഉത്പാദിപ്പിച്ചു സംസ്‌ഥാനത്ത് എത്തിക്കു ന്നതിനുള്ള പദ്ധതി നടപ്പാക്കാനാ ണു സർക്കാർ തയാറെടുക്കുന്നത്.

വൈകാതെ ഒഡീഷ സർക്കാരുമായി ഇക്കാര്യത്തിൽ ചർച്ച നടക്കും. തുടർന്നു വിശദമായ പദ്ധതിരേഖ കേന്ദ്ര സർക്കാരിനു സമർപ്പിക്കാനാണു തയാറെടുക്കുന്നതെന്നു വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. ഒഡീഷയിൽ 3,000 മെഗാവാട്ട് സ്‌ഥാപിത ശേഷിയുള്ള താപനിലയം സ്‌ഥാപിക്കുന്നതിനുള്ള പദ്ധതി തയാറാക്കാനാണു ശ്രമം. ഒഡീഷ സർക്കാരുമായുള്ള കരാറുകളുടെ അടിസ്‌ഥാനത്തിൽ ഇതിൽ 1000 മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കാൻ കഴിയുമത്രേ. 5,000 കോടി രൂപയെങ്കിലും പ്രാഥമിക മുതൽമുടക്കു വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. വൈദ്യുതി എത്തിക്കുന്ന ഗ്രിഡ് കൂടി പ്രായോഗികമാകുന്നതോടെ ആവശ്യത്തിനു വൈദ്യുതി സംസ്‌ഥാനത്ത് എത്തിക്കാനാകുമെന്നാണു സർക്കാർ പ്രതീക്ഷ.

ബൈതരണിയിൽ കേരളത്തിനു ലഭിച്ച കൽക്കരിപ്പാടത്തു നിന്നുള്ള വൈദ്യുതി എത്തിച്ചു കാസർഗോഡ് ചീമേനിയിൽ സ്‌ഥാപിക്കുന്ന കൽക്കരി താപനിലയത്തിൽ വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം നടത്താനായിരുന്നു നേരത്തെയുള്ള പദ്ധതി. എന്നാൽ, ചീമേനിക്കെതിരേ പ്രതിഷേധം വ്യാപകമായതോടെ പദ്ധതി ഉപേക്ഷിക്കേണ്ട അവസ്‌ഥയെത്തി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഒഡീഷയിൽ താപനിലയം സ്‌ഥാപിച്ച് വൈദ്യുതി കേരളത്തിലെത്തിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പായില്ല.


ഒഡീഷയിലെ ബൈതരണിയിൽ കേരളത്തിന് അനുവദിച്ച കൽക്കരി ബ്ലോക്ക് ഇതുമൂലം നഷ്‌ടമാകുന്ന സാഹചര്യം ഉണ്ടായതോടെയാണു സർക്കാർ പുതിയ പദ്ധതി തയാറാക്കുന്നത്. പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചാൽ കൽക്കരി ബ്ലോക്ക് നഷ്‌ടമാകില്ലെന്നാണു അധികൃതർ പറയുന്നത്. പരിസ്‌ഥിതി വാദികളുടെ എതിർപ്പിനെ തുടർന്ന് അതിരപ്പിള്ളി പദ്ധതിയടക്കം നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണു താപ വൈദ്യുത പദ്ധതികൾ സർക്കാർ ആലോചിക്കുന്നത്.

എന്നാൽ, കായംകുളം താപനിലയം അടക്കമുള്ളവ നഷ്‌ടത്തെത്തുടർന്ന് അടച്ചുപൂട്ടൽ ഭീഷണി നേരിടുമ്പോൾ മറ്റൊരു താപവൈദ്യുത നിലയം സ്‌ഥാപിക്കുന്നതിലെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കായംകുളം താപവൈദ്യുതി നിലയത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ വൻ തുക ചെലവു വരുന്നുണ്ടെന്നാണു കണക്കാക്കുന്നത്. യൂണിറ്റിനു മൂന്നു രൂപ നിരക്കിലാണു കേരളത്തിൽ ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.