കൊല്ലം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം: ചിറ്റൂർ സ്ഫോടനവുമായി ബന്ധമുണ്ടെന്നു സൂചന
Sunday, July 24, 2016 12:43 PM IST
കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ ബോംബ് സ്ഫോടനത്തിന് ആന്ധ്രയിലെ ചിറ്റൂർ കോടതിവളപ്പിലെ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന.

ആന്ധ്രപ്രദേശിലെ ചിറ്റൂർ കോടതിവളപ്പിൽ നടന്ന സ്ഫോടനത്തിനുപയോഗിച്ച അതേ സീരീസിലുള്ള ബാറ്ററികളാണ് കൊല്ലം കളക്ടറേറ്റിൽ സ്ഫോടനത്തിനുപയോഗിച്ച ബോംബിലും ഘടിപ്പിച്ചിരുന്നത്.

ബോംബ് നിർമാണത്തിനുപയോഗിച്ച സർക്യൂട്ട് ബോർഡും ടൈമറും വാങ്ങിയത് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സർക്യൂട്ട് ബോർഡ് വിറ്റ കടയും അന്വേഷണസംഘം കണ്ടെത്തിയെങ്കിലും അവിടെ സാധനങ്ങൾ വിൽക്കുന്നതിനു ബിൽ സൂക്ഷിക്കാറില്ലെന്നതു തുടരന്വേഷണത്തിനു തടസമായി.


കഴിഞ്ഞ മാസം 15നാണ് കൊല്ലം കളക്ടറേറ്റിലെ സിജെഎം കോടതി വളപ്പിൽ സ്ഫോടനമുണ്ടായത്. കോടതിവളപ്പിനു സമീപത്തെ മരത്തിനു സമീപത്തായി നിർത്തിയിട്ടിരുന്ന വ്യവസായ വകുപ്പിന്റെ ജീപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്.

അതേസമയം, അന്വേഷണം സംബന്ധിച്ചു വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നു സിറ്റി പോലീസ് കമ്മീഷണർ സതീഷ് ബിനോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.