മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു രണ്ടു തൊഴിലാളികൾ മരിച്ചു
Monday, July 25, 2016 12:26 PM IST
കൊടുങ്ങല്ലൂർ: മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു ര ണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. വഞ്ചിയും വലയും ഉൾപ്പെടെ ഉപകരണങ്ങൾ നശിച്ചു. ഇന്നലെ പുലർച്ചെ ആറോടെ തീരത്തുനിന്ന് അഞ്ഞൂറു മീറ്റർ ദൂരെയായിരുന്നു അപകടം. അഴീക്കോട് മുനയ്ക്കൽ സ്വദേശികളായ പണ്ടാരപറമ്പിൽ ജലീൽ (55), അഞ്ചരശേരി കുട്ടൻ എന്നുവിളിക്കുന്ന പത്മനാഭൻ (58) എന്നിവരാണ് മരിച്ചത്. കൈതപറമ്പിൽ അബ്ദുൾ റഹിമാൻ (51), കണ്ടകത്ത് സലാം (54), പണിക്കശേരി സഗീർ (38) എന്നിവരെയാണ് രക്ഷിച്ച് ആശുപത്രിയിലാക്കിയത്. കടലിൽ നീട്ടുവലയിടാൻ പോകുമ്പോൾ പാഞ്ഞുവന്ന തിരമാല ആഞ്ഞടിച്ചു വള്ളങ്ങൾ മറിഞ്ഞാണ് അപകടം. കരയിൽ നിൽക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളാണു മറ്റൊരു ഫൈബർ വള്ളത്തിൽ പോയി മൂന്നുപേരെ രക്ഷപ്പെടുത്തിയത്. ആദ്യം ജലീലിനെയും പിന്നീട് പത്മനാഭനെയും എടുത്തു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യഫെഡിന്റെ സഹായമായ 50,000 രൂപ ചെയർമാൻ വി. ദിനകരൻ നൽകി. സർക്കാർ സഹായമായി പതിനായിരം രൂപ കളക്ടർ വി. രതീശൻ എത്തി കുടുംബാംഗങ്ങൾക്കു നൽകി. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. മീനയാണ് മരിച്ച പത്മനാഭന്റെ ഭാര്യ. മക്കൾ: ദിവ്യ, രേഷ്മ. സുമയ്യയാണ് ജലീലിന്റെ ഭാര്യ. മക്കൾ: ഷഫീർ, ജസീന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.