ക്യാപ് അറ്റ് കാമ്പസ് പദ്ധതി മാതൃകാപരം: പിണറായി വിജയൻ
ക്യാപ് അറ്റ് കാമ്പസ് പദ്ധതി മാതൃകാപരം: പിണറായി  വിജയൻ
Monday, July 25, 2016 11:28 PM IST
തിരുവനന്തപുരം: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സമഗ്ര കാൻസർ ബോധവത്ക്കരണ പദ്ധതി ‘ക്യാപ് അറ്റ് കാമ്പസ്’ പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൻ തോതിലാണ് കാൻസർ ഇപ്പോൾ നമ്മുടെ സമൂഹത്തെ ബാധിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവരേയും കാൻസർ കീഴ്പ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം ഒട്ടേറെ പ്രതിരോധം തീർത്തിട്ടുണ്ടെങ്കിലും കാൻസർ രോഗം വർധിക്കുന്നതായാണ് ഓരോ പ്രദേശത്തേയും അനുഭവങ്ങൾ വെളിവാക്കുന്നത്. കാൻസർ രോഗം വർധിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നാട്ടിൽ വന്നിട്ടുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടെയുള്ള മാറ്റങ്ങൾ രോഗം വർധിക്കുന്നതിന് ഇടയാക്കി. കൃഷിയിൽ അമിത തോതിലുള്ള കീടനാശിനികളുടേയും രാസവളങ്ങളുടേയും പ്രയോഗവും ഒരു കാരണമാകുന്നു. പലപ്പോഴും കിട്ടുന്ന ഫാസ്റ്റ് ഫുഡിനു നല്ല രുചി ഉണ്ടെങ്കിലും ഇവയ്ക്ക് പിന്നിൽ വലിയ തോതിലുള്ള ആപത്തുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള പുതുതലമുറയ്ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ബോധവക്കരണം നല്കുന്നതിന് ക്യാപ് അറ്റ് കാമ്പസ് പദ്ധതി സഹായകരമാകും. ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ള പച്ചക്കറി ആ വീട്ടുകാർക്കു തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കും. വിഷമില്ലാത്ത പച്ചക്കറി ജനങ്ങൾക്കു ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യം. ഇതിനായുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


മേളം ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാപ്പോലീത്ത സാമുവേൽ മാർ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ദീപിക മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സിറിയക് മഠത്തിൽ,, ഫാ. ബിനോ മഠത്തിൽ സിഎംഐ, ഫാ. പോൾ താമരശേരി, ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ, ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ സിഎംഐ, റവ ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, ഫാ. ജോസഫ് ഈന്തംകുഴി സിഎംഐ, സർഗക്ഷേത്ര സെക്രട്ടറി വർഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.