എടിഎം തട്ടിപ്പ്: അന്വേഷണം തുടങ്ങി
Tuesday, August 23, 2016 1:01 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് എടിഎം തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്നു ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിന്നായി 70,000 രൂപയിലധികം തട്ടിയ സംഭവത്തിലാണ് അന്വേഷണം.

ഏതു ബാങ്കിന്റെ ഏതു ശാഖയിൽ നിന്നു പണം പിൻവലിച്ചു, ഏതു സ്‌ഥാപനത്തിൽ നിന്നു പണം ചെലവഴിച്ച് സാധനങ്ങൾ വാങ്ങി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനും ജീവനക്കാരെ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്താനുമാണ് പോലീസ് തീരുമാനം. പണം നഷ്‌ടപ്പെട്ടവർ അക്കൗണ്ടുള്ള എസ്ബിഐ ബാങ്കിനെ സമീപിച്ച് വിശദാംശങ്ങൾ കൈമാറി. നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ കഴിയുമെങ്കിൽ ആവശ്യമായ നടപടികളെടുക്കാൻ പോലീസും അക്കൗണ്ട് ഉടമകളും ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സാധ്യതകളുണ്ടോയെന്ന കാര്യം ബാങ്ക് അധികൃതർ വ്യക്‌തമാക്കിയിട്ടില്ല. തിരൂരങ്ങാടി സിഐ ബാബുരാജിനാണ് അന്വേഷണ ചുമതല.


കാലിക്കട്ട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിന്റെ പഴ്സണൽ സ്റ്റാഫ് അംഗം ദാമോദരൻ, ഇദ്ദേഹത്തിന്റെ ഭാര്യയും ജീവനക്കാരിയുമായ ഷീജ, ഭരണവിഭാഗം ഓഫീസ് സൂപ്രണ്ട് എം.പി ഷെറീന എന്നിവരുടെ പണമാണ് നഷ്‌ടപ്പെട്ടത്.

ദാമോദരന്റെ അക്കൗണ്ടിൽ നിന്ന് 997 രൂപയും ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 19,900 രൂപയുമാണ് കവർന്നത്. ഷെറീനയുടെ 49,000 രൂപയാണ് നഷ്‌ടപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ എടിഎം കാർഡ് ബ്ലോക്കായതായി അറിയിച്ച് ദാമോദരന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് തട്ടിപ്പിന്റെ തുടക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.