സ്വന്തം നിലയിൽ പ്രവേശനത്തിനു സ്വാശ്രയ മെഡിക്കൽ കോളജുകൾ
സ്വന്തം നിലയിൽ പ്രവേശനത്തിനു  സ്വാശ്രയ മെഡിക്കൽ കോളജുകൾ
Wednesday, August 24, 2016 1:04 PM IST
തിരുവനന്തപുരം: സ്വാശ്രയമെഡിക്കൽ പ്രവേശനം സംബന്ധിച്ച് സംസ്‌ഥാന സർക്കാർ സ്വാശ്രയ മെഡിക്കൽ കോളജുകളുമായി കരാർ ഒപ്പുവയ്ക്കാൻ വൈകുന്നതിനിടെ സ്വകാര്യ മെഡിക്കൽ മാനേജ്മെന്റുകൾക്കു കീഴിലുള്ള കോളജുകൾ സ്വന്തം നിലയ്ക്കു പ്രവേശന നടപടികൾ ആരംഭിച്ചു. വെഞ്ഞാറമൂട് ഗോകുലം, വയനാട് ഡി.എം. കോളജ്, കൊല്ലം അസീസിയ, ഒറ്റപ്പാലം പി.കെ. ദാസ് കോളജ് എന്നിവയാണ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചുകൊണ്ട് ഇന്നലെ പരസ്യം നല്കിയത്. പ്രവേശനത്തിനു താത്പര്യമുള്ള വിദ്യാർഥികൾ ഈ മാസം 31 നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും പരസ്യത്തിൽ പറയുന്നു.

ഇതോടെ മെഡിക്കൽ പ്രവേശനം സംബന്ധിച്ചു സർക്കാരും സ്വാശ്രയ മാനേജുമെന്റുകളുമായുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേയ്ക്കു നീങ്ങി.

ഇതിനിടെ, സ്വാശ്രയ ഡെന്റൽ പ്രവേശനത്തിൽ ഏകീകൃത ഫീസിൽ നിന്നു പിന്നോട്ടുപോയ സർക്കാർ നടപടി അംഗീകരിക്കില്ലെന്നു ഡെന്റൽ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. പരീത് അറിയിച്ചു. മാനേജ്മെന്റുമായി സർക്കാർ ആദ്യം ധാരണയിലാവുകയും പിന്നീടു തങ്ങളോട് ആലോചിക്കുകപോലും ചെയ്യാതെ ധാരണയിൽ നിന്നു പിൻവാങ്ങുകയുമാണു ചെയ്തത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


ഡെന്റൽ കോളജുകളിൽ എല്ലാ സീറ്റിലും നാലു ലക്ഷം രൂപ ഫീസ് എന്നു ധാരണ ആയിരുന്നെങ്കിലും കഴിഞ്ഞദിവസം സർക്കാർ അതിൽനിന്നു പിന്മാറിയിരുന്നു.

എംബിബിഎസ് കോഴ്സിനു മാനേജ്മെന്റ് സീറ്റുകളിൽ ഉൾപ്പെടെ എല്ലാ സീറ്റിലും പ്രവേശന കമ്മീഷണർ നേരിട്ട് അലോട്ട്മെന്റ് നടത്തുമെന്ന് അറിയിച്ച പശ്ചാത്തലത്തിൽ എല്ലാ സ്വാശ്രയ കോളജുകളും സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താനൊരുങ്ങുകയാണെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കൃഷ്ണദാസ് പറഞ്ഞു.

മെഡിക്കൽ പ്രവേശനം സംബന്ധിച്ച് ക്രിസ്ത്യൻ മാനേജ്മെന്റുകൾ നല്കിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കോടതിയുടെ നിലപാട് അറിഞ്ഞശേഷം തുടർനടപടികൾ സ്വീകരിക്കാനാണു സ്വാശ്രയ പ്രവേശന നടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.