പ്രധാനമന്ത്രി നേരന്ദ്ര മോദിയെ കേരളത്തിലേക്കു ക്ഷണിക്കാൻ മന്ത്രിസഭാ തീരുമാനം
പ്രധാനമന്ത്രി നേരന്ദ്ര മോദിയെ കേരളത്തിലേക്കു ക്ഷണിക്കാൻ മന്ത്രിസഭാ തീരുമാനം
Thursday, August 25, 2016 12:06 PM IST
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തിലേക്കു ക്ഷണിക്കാൻ മന്ത്രിസഭാ തീരുമാനം. തുറസായ സ്‌ഥലത്തെ മലമൂത്ര വിസർജനം പൂർണമായി ഒഴിവാക്കിയ സംസ്‌ഥാനമായി നവംബർ ഒന്നിനു കേരളത്തെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിന്റെ തിരുവനന്തപുരത്തു നടക്കുന്ന സംസ്‌ഥാന തല ഉദ്ഘാടനത്തിനാണു പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ തുറസായ സ്‌ഥലത്തെ മലമൂത്ര വിസർജനം ഒഴിവാക്കുന്ന സംസ്‌ഥാനമെന്ന ലക്ഷ്യം ആദ്യം കൈവരിക്കാൻ കഴിയുന്നതു കേരളത്തിനായിരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ ദൗത്യം സംസ്‌ഥാനം ഏറ്റെടുക്കുന്നുവെന്നു മുഖ്യമന്ത്രി മറുപടിയും നൽകി. പ്രധാനമന്ത്രി നേരിട്ടു താത്പര്യമെടുത്ത വിഷയം എന്ന നിലയിലാണ് ഇപ്പോൾ ഇതിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാൻ മന്ത്രിസഭ ആലോചിച്ചത്.


സംസ്‌ഥാനത്തെ 941 വില്ലേജുകളിലായി 1.90 ലക്ഷം ശൗചാലയങ്ങൾ നിർമിക്കേണ്ടതുണ്ട്. ഇതിനായുള്ള പദ്ധതി സംസ്‌ഥാനത്തെ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്‌ഥാപനങ്ങളുടെ സഹായത്തോടെയാണു നടപ്പാക്കുന്നത്. ശൗചാലയങ്ങൾ ഇല്ലാത്ത വീടുകളിൽ ഇവ നിർമിക്കുന്നതു കൂടാതെ പൊതുസ്‌ഥലങ്ങളിൽ ഇവ നിർമിക്കേണ്ടതുമുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിക്കു പുറമേ സംസ്‌ഥാന സർക്കാരും മുൻകൈയെടുത്താണ് നവംബർ ഒന്നിനു മുൻപു സംസ്‌ഥാനത്ത് 1.90 ലക്ഷം ശൗചാലയങ്ങൾ നിർമിക്കാൻ പദ്ധതി തയാറാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.