താടി വളർത്താൻ അനുമതി തേടി പോലീസുകാരൻ കോടതിയിൽ
താടി വളർത്താൻ അനുമതി തേടി പോലീസുകാരൻ കോടതിയിൽ
Monday, August 29, 2016 12:09 PM IST
കൊച്ചി: താടി വളർത്താൻ അനുമതി നിഷേധിച്ചതിനെതിരേ ഹർജിയുമായി സിവിൽ പോലീസ് ഓഫീസർ ഹൈക്കോടതിയിൽ. എറണാകുളം ആംഡ് റിസർവ് ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ കെ. റിയാസാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.

റംസാൻ കാലത്തു താടി വളർത്താൻ അനുവദിച്ചിരുന്നെങ്കിലും സ്‌ഥിരമായി താടി വളർത്താൻ അനുമതി തേടിയുള്ള അപേക്ഷ ഡിജിപി നിരസിച്ചുവെന്നാണു ഹർജിയിൽ പറയുന്നത്. വ്യോമസേനയിലും നാവികസേനയിലും മതപരമായ കാരണത്താൽ താടി വളർത്താൻ അനുമതി നൽകാറുണ്ടെന്നും പോലീസ് സേനയിൽ അംഗമായ തനിക്കും അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു റിയാസ് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. സർക്കാർ ഈ അപേക്ഷ ഡിജിപിക്കു കൈമാറി.


പോലീസ് മാനുവലിൽ ഇതിന് അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി ഡിജിപി അപേക്ഷ നിരസിച്ചു. എന്നാൽ പോലീസ് മാനുവലിൽ പോലീസുകാർ താടി വളർത്തരുതെന്നു പറയുന്നില്ലെന്നും ഇതുസംബന്ധിച്ചു മറ്റേതെങ്കിലും വ്യവസ്‌ഥകൾ സർക്കാർ സർവീസ് ചട്ടങ്ങളിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.