ഫാ.സെബാസ്റ്റ്യൻ പുതിയാപറമ്പിൽ വത്തിക്കാൻ വിദേശകാര്യ വിഭാഗത്തിലേക്ക്
Friday, September 23, 2016 12:41 PM IST
താമരശേരി: താമര ശേരി രൂപതാ വൈദികനായ ഫാ. സെബാസ്റ്റ്യൻ പുതിയാപറമ്പിൽ വ ത്തിക്കാന്റെ വിദേശകാര്യ വിഭാഗത്തിൽ സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതുസംബന്ധിച്ച അറിയിപ്പ് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനു നേരത്തെ ലഭിച്ചിരുന്നു. റോമിൽ വച്ചു നടന്ന വത്തിക്കാൻ ഭാരവാഹികളുമായുള്ള ഫാ. സെബാസ്റ്റ്യന്റെ അഭിമുഖത്തിനുശേഷമാണ് അക്കാഡമി പ്രവേശനം ഉറപ്പായത്.

വത്തിക്കാൻ വിദേശകാര്യ ഉദ്യോഗസ്‌ഥരെ പരിശീലിപ്പിക്കുന്ന പൊന്തിഫിക്കൽ അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കുന്ന വൈദികരാണ് വത്തിക്കാൻ എംബസികളിൽ ഉദ്യോഗസ്‌ഥരായി ജോലി ചെയ്യുന്നത്. മലബാർ മേഖലയിൽ നിന്ന് ഈ സേവനത്തിനായി വിളിക്കപ്പെടുന്ന ആദ്യ വൈദികനാണ് ഫാ. സെബാസ്റ്റ്യൻ പുതിയാപറമ്പിൽ.


2014 നവംബർ 13ന് വൈദികപട്ടം സ്വീകരിച്ച ഫാ. സെബാസ്റ്റ്യൻ രൂപതാകോടതിയിൽ ജഡ്ജിയായും, പാസ്റ്ററൽ സെന്ററിന്റെ അസി. ഡയറക്ടറായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പുല്ലൂരാംപാറ, ചേവായൂർ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായിരുന്നു. ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുള്ള ഈ വൈദികൻ ഫ്രഞ്ച്, ജർമൻ ഭാഷകളും പഠിച്ചിട്ടുണ്ട്. റിട്ട. ഹെഡ്മാസ്റ്റർ സെബാസ്റ്റ്യന്റെയും ഡോളിയുടെയും മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.