ജിഷ വധക്കേസ്: പ്രതിക്കു ദ്വിഭാഷിയെ നിയമിക്കാൻ വിചാരണ മാറ്റി
Monday, September 26, 2016 12:29 PM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയുടെ പ്രാരംഭനടപടികൾ ആരംഭിക്കുന്നത് അടുത്തമാസം 30ലേക്കു മാറ്റി. പ്രതിക്കു സാധാരണ കോടതിയിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ്, മലയാളം ഭാഷകൾ വശമില്ലാത്തതിനാൽ ദ്വിഭാഷിയെ നിയമിക്കാനായാണു വിചാരണ നടപടികൾ മാറ്റിവച്ചത്. പ്രാരംഭവാദത്തിന്റെ ഭാഗമായി ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി അമീറുൾ ഇസ്ലാമിന്റെ റിമാൻഡ് കാലാവധി ജഡ്ജി എൻ. അനിൽകുമാർ 30 വരെ നീട്ടി.

ദ്വിഭാഷിയെ നിയമിക്കുന്നതിന്റെ ഭാഗമായി പ്രോസിക്യുഷൻ രണ്ടു പ്രഫസർമാരുടെയും ഒരു ബിഎസ്എഫ് ഉദ്യോഗസ്‌ഥന്റെയും പേരുകൾ കോടതിക്കു സമർപ്പിച്ചിട്ടുണ്ട്. ഇവരിൽനിന്ന് ഒരാളെ ദ്വിഭാഷിയായി തെരഞ്ഞെടുത്ത ശേഷം വിചാരണയുടെ പ്രാരംഭ നടപടികൾ ആരംഭിക്കും. കഴിഞ്ഞ 20ന് അമീറുൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കാക്കനാട് ജില്ലാ ജയിലിലാണു പ്രതി ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്നത്.


നേരത്തേ കോടതിയിൽ ഹാജരാക്കിയപ്പോൾ താനല്ല സുഹൃത്ത് അനാറുൾ ഇസ്ലാമാണു ജിഷയെ കൊലപ്പെടുത്തിയതെന്നു കോടതിക്കു മുമ്പിൽ അമീറുൾ ബോധിപ്പിച്ചിരുന്നു. ഏപ്രിൽ 28നാണു പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാൽ ബണ്ടിനോടു ചേർന്ന അടച്ചുറപ്പില്ലാത്ത വീട്ടിൽവച്ചു പ്രതി ജിഷയെ കൊലപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.