യൂത്ത് കോൺഗ്രസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു
Monday, September 26, 2016 12:39 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധന സംബന്ധിച്ച് യൂത്ത് കോൺഗ്രസുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ കരാറിൽ ഉടനടി മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ചർച്ചയിൽ വ്യക്‌തമാക്കി.

ഫീസ് വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ നിരാഹാര സമരം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ചർച്ച നടത്തിയത്. അമിത ഫീസ് വർധന നടപ്പാക്കിയ കരാർ പിൻവലിക്കണമെന്ന യൂത്ത് കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയാറായില്ല. ഇതേത്തുടർന്ന് ചർച്ച പരാജയപ്പെടുകയായിരുന്നു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് സർക്കാരിനുവേണ്ടി ചർച്ചയ്ക്കെത്തിയത്.

ചർച്ച പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്‌തമാക്കി. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ കോൺഗ്രസ് യുവജനസംഘടനകൾ നടത്തുന്ന സമരം രാഷ്ട്രീയക്കളിയുടെ ഭാഗം മാത്രമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ സർക്കാരിന് ചെയ്യാനാവുന്നതിന്റെ പരമാവധി ചെയ്തു കഴിഞ്ഞു. 20 കോളജുകളുമായി കരാർ ഒപ്പിട്ടതിലൂടെ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മെരിറ്റ് സീറ്റുകൾ വർധിപ്പിക്കാനായി.


കാര്യങ്ങൾ എല്ലാവർക്കും വ്യക്‌തമായ സാഹചര്യത്തിലും ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അനാവശ്യമാണെന്നും മന്ത്രി വ്യക്‌തമാക്കി. സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.